വനിതാമതിലിനെ പ്രതിരോധിക്കാന്‍ അയ്യപ്പജ്യോതി; സെൻകുമാർ, കെഎസ് രാധാകൃഷ്ണന്‍, അശ്വതിജ്വാല തുടങ്ങിയവര്‍ അണിനിരക്കും
പന്തളം കുടുംബാംഗം ശശികുമാര വർമ്മ, നടന്‍ കൊല്ലം തുളസി, മുൻ വനിതാ കമ്മീഷൻ അംഗം ജെ പ്രമീളാദേവി, കലാകാരനും നടനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ, സിനിമാ സംവിധായകൻ അലി അക്ബർ, സി വി ആനന്ദബോസ്തു ടങ്ങിയ പ്രമുഖര്‍ ജ്യോതിയിൽ അണിചേരും
കോട്ടയം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബി ജെ പിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് ആറ് മണിക്ക്. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് അയ്യപ്പ ജ്യോതി തെളിയിക്കും. എൻ എസ് എസ് പിന്തുണ കൂടി ഉറപ്പായതോടെ പരിപാടിയിലൂടെ വലിയ രാഷ്ട്രീയനേട്ടമുണ്ടാകുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ.
ശബരിമല പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ ലിംഗനീതിക്ക് വേണ്ടിയുള്ള സർക്കാറിന്‍റെ സി പി എമ്മിൻറേയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാർ സംഘടനകൾ ജ്യോതി തെളിയിക്കുന്നത്. വനിതാ മതിലിനെ കടുത്ത ഭാഷയിൽ എതിർത്ത എൻ എസ് എസ് വിശ്വാസികൾക്ക് ആവശ്യമെങ്കിൽ ജ്യോതിയിൽ അണിചേരാമെന്ന നിലപാടെടുത്തത് നിർണ്ണായകമായി. ബി ജെ പി ആഗ്രഹിച്ച പിന്തുണ കിട്ടിയപ്പോൾ സി പി എമ്മും കോൺഗ്രസ്സും എൻ എസ് എസിനെ വിമർശിച്ചു. പക്ഷെ എൻ എസ് എസ് നേതാക്കൾ നേരിട്ട് ജ്യോതിയിൽ പങ്കെടുക്കില്ല.
സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ഡിജിപി ടി പി സെൻകുമാർ, പി എസ് സി ചെയർമാനായിരുന്ന കെ എസ് രാധാകൃഷ്ണൻ, പന്തളം കുടുംബാംഗം ശശികുമാര വർമ്മ, സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല,നടന്‍ കൊല്ലം തുളസി,മുൻ വനിതാ കമ്മീഷൻ അംഗം ജെ പ്രമീളാദേവി, കലാകാരനും നടനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ, സിനിമാ സംവിധായകൻ അലി അക്ബർ, സി വി ആനന്ദബോസ്, ഐ എ എസ് മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാരായിരുന്ന അഡ്വ എം എ കൃഷ്ണനുണ്ണി, ഡോ: ടി.കെ.വിജയരാഘവൻ തുടങ്ങിയ പ്രമുഖര്‍ ജ്യോതിയിൽ അണിചേരുമെന്ന് ബി ജെ പി അറിയിച്ചു. ബി ജെ പിയുടെ ശബരിമല സമരത്തിന് വീര്യം കുറഞ്ഞെന്ന് ആക്ഷേപം ഇടക്ക് പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. എന്നാൽ, വീണ്ടും യുവതികൾ മലചവിട്ടാനെത്തിയതോടെ ജ്യോതി അടക്കമുള്ള തുടർസമരങ്ങളുടെ പ്രസക്തി കൂടിയെന്നാണ് പാർട്ടി നിലപാട്.