പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന നടി അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയില്‍ ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
കൊച്ചി:താരസംഘടന അമ്മയില്‍ ആഭ്യന്തര പരാതി കമ്മിറ്റി സെല്‍ രൂപീകരിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന നടി അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയില്‍ ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സെല്‍ രൂപീകരിക്കുന്നത് അപമാനമാണെന്നാണ് അമ്മ കരുതുന്നത്. എന്നാല്‍ സെല്‍ അമ്മയുടെ മാത്രം ആവശ്യമല്ല സമൂഹത്തിന്‍റെ ആവശ്യമാണ്. ആഭ്യന്തര പരാതി കമ്മിറ്റിയില്‍ 50 ശതമാനം സ്ത്രീകളായിരിക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു. അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ മാപ്പുപറയണമെന്ന് പറഞ്ഞ നടന്‍ സിദ്ദിഖിന്‍റെ പരാമര്‍ശങ്ങളെയും സാറാ ജോസഫ് വിമര്‍ശിച്ചു.
നടിമാര്‍ മാപ്പുപറയണം എന്ന സിദ്ദിഖിന്‍റെ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കണമെന്നും നടിമാർ മാപ്പ് പറയരുതെന്നും സാറാ ജോസഫ് പറഞ്ഞു. കെപിഎസി ലളിത ആരുടെ ചട്ടുകമായാണ് പ്രവർത്തിക്കുന്നതെന്ന് ചോദിച്ച സാറാ ജോസഫ് സംഗീത നാടക അക്കാദമി സ്ഥാനത്ത് ലളിത ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു. മീ ടൂ വിലൂടെ ലൈംഗികാരോപണം നേരിടുന്ന ഇടതുപക്ഷ എംഎല്‍എയെ സംരക്ഷിക്കാനുള്ള നീക്കം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും സാറാ ജോസഫ് പറഞ്ഞു.
