സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ് ജീവനെടുത്തത്. പാര്‍ട്ടിക്കാരാണ് ഗൂഢാലോചന നടത്തിയത്. മനശാന്തി കിട്ടണമെങ്കിൽ പ്രതികൾക്ക് ശിക്ഷ കിട്ടണമെന്നും സത്യനാരായണന്‍ മന്ത്രിയോട് പൊട്ടിത്തെറിച്ചു

കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച മന്ത്രി ഇ ചന്ദ്രശേഖരനോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛന്‍ സത്യനാരായണന്‍. 'എന്‍റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു. നാടിന് വേണ്ടി പ്രവര്‍ത്തനം നടത്തി എന്നത് തെറ്റാണോ' സത്യനാരായണന്‍ കരഞ്ഞുകൊണ്ട് മന്ത്രിയോട് ചോദിച്ചു. 

'' സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ് ജീവനെടുത്തത്. പാര്‍ട്ടിക്കാരാണ് ഗൂഢാലോചന നടത്തിയത്. മനശാന്തി കിട്ടണമെങ്കിൽ പ്രതികൾക്ക് ശിക്ഷ കിട്ടണം. ഇന്നോ ഇന്നലെയോ തുടങ്ങിയ ഗൂഢാലോചനയല്ല, കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു. അവനൊരു ക്രിമനൽ ഒന്നും അല്ല. പീതാംബരന്റെ തലയ്ക്ക് കുറ്റമിടാനാണ് ശ്രമിക്കുന്നത്. സിബിഐ വന്നാൽ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാകുമോ ?''എന്നും സത്യനാരായണന്‍ മന്ത്രിയോട് പൊട്ടിത്തെറിച്ചു. 

"

ഇന്ന് രാവിലെയാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും വീട് സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രതിനിധിയായാണ് മന്ത്രി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീട്ടിലെത്തിയത്. കൊലപാതക രാഷ്ട്രീയത്തെ എല്ലാവരും തള്ളണമെന്നാണ് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രാഷ്ട്രീയമായ തര്‍ക്കം ആളുകള്‍ തമ്മിലുള്ളപ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 

കൊലപാതകത്തെ ഏതെങ്കിലും പാര്‍ട്ടിയോ മുന്നണിയോ സര്‍ക്കാരോ അംഗീകരിക്കില്ല. ഇടതുമുന്നണിയും അംഗീകരിക്കില്ല. കൊലപാതകം എപ്പോഴും വ്യക്തികള്‍ ചേര്‍ന്ന് നടക്കുന്ന സംഘടനത്തിന്‍റെ ഭാഗമാകാം. അത് പോലും ഇവിടെ ഉണ്ടായിട്ടില്ല. അക്രമത്തെ തുടര്‍ന്നുണ്ടായ മരണമാണ്. കൊല്ലപ്പെട്ടവരും കൊലചെയ്തവരും രണ്ട് പ്രസ്ഥാനത്തിലായാല്‍ ബാക്കിയെല്ലാം വ്യാഖ്യാനിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

രാഷ്ട്രീയമായി ഇത്തരം കാര്യങ്ങള്‍ കൊണ്ടുപോകാന്‍ പാടില്ല. രാഷ്ട്രീയമായി ചേരി തിരിഞ്ഞ് നില്‍ക്കുന്നവര്‍ തമ്മില്‍ ഇത്തരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.