ചെന്നൈ: ശശികലക്കെതിരെ വീണ്ടും ആദായനികുതി വകുപ്പ് റെയ്ഡ്. ചെന്നൈയിലെ സത്യം സിനിമാസിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ശശികലയുടെ സഹോദരപുത്രനും ജയ ടിവി എംഡിയുമായ വിവേകിന്‍റെ പേരിലുളള ജാസ് സിനിമാസുമായുളള ഇടപാടുകള്‍ 
പരിശോധിക്കാനാണ് റെയ്ഡ്. 

ശശികലക്കെതിരെ കൊച്ചിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കോടികളുടെ ആഢംബര കാറുകളായിരുന്നു കൊച്ചിയിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയത്. ടിടിവി ദിനകരനുമായി ബന്ധമുളള സുകേഷ് ചന്ദ്രശേഖരന്‍റെ ഫ്ലാറ്റുകളിലാണ് പരിശോധന നടന്നത്. രണ്ടില ചിഹ്നം കിട്ടാൻ ടിടിവി ദിനകരന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖന്‍റെ ഫ്ലാറ്റുകളിൽ നിന്നാണ് ആഢംബരവാഹനങ്ങൾ പിടിച്ചെടുത്തത്.

സുകേഷിന്‍റെ ബെംഗളൂരു ഭവാനി നഗറിലുളള വീട്ടിൽ കഴിഞ്ഞ മാസം പന്ത്രണ്ടിന് ആദായിനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അവിടെ നിന്ന് രണ്ട് ആഢംബര കാറുകളും കണക്കിൽപ്പെടാത്ത വസ്തുവകകളും കണ്ടെടുത്തു. അഞ്ച് കോടിയിലധികം രൂപ പണമായി നൽകിയാണ് കാറുകൾ വാങ്ങിയതെന്നും സുകേഷിന്‍റെ അടുപ്പക്കാരനായ നവാസ് ആണ് ഇവ സൂക്ഷിക്കുന്നത് എന്നും കണ്ടെത്തി. നവാസിനെ ചോദ്യം ചെയ്ത് കൊച്ചിയിലെ പല ഫ്ലാറ്റുകളിൽ നിന്ന് ആറ് ആഢംബര കാറുകൾ പിടിച്ചെടക്കുകയായിരുന്നു.

ആഢംബര ബൈക്കും വാച്ചുകളും രേഖകളും ഉദ്യോഗസ്ഥർക്ക് കണ്ടെടുത്തു. ഇവ ബെംഗളൂരുവിലെ ആദായനികുതി വകുപ്പ് ഓഫീസിൽ കഴിഞ്ഞദിവസമാണ് എത്തിച്ചത്. നേരത്തെ വി കെ ശശികലയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ 1430 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയിരുന്നു