സത്നാം സിങ്ങിന്‍റെ മരണം: അന്വേഷണത്തിന് സി ബി ഐ വേണ്ടെന്ന് ഹൈക്കോടതി
പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ബീഹാർ സ്വദേശി സത്നം സിങ്ങ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹരീന്ദ്ര കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
കൊച്ചി: പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ബീഹാർ സ്വദേശി സത്നം സിങ്ങ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹരീന്ദ്ര കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും സ്വതന്ത്ര ഏജൻസിയായ സി ബി ഐക്ക് അന്വേഷണം കൈമാറണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ പഴുതുകളില്ലാത്ത കാര്യക്ഷമമായ അന്വഷണമാണ് നടന്നിട്ടുള്ളതെന്നും സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. 2012 ആഗസ്റ്റ് നാലിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലാണ് മർദനമേറ്റ് മരിച്ച നിലയിൽ സത്‌നാം സിങ്ങിനെ കണ്ടെത്തിയത്.
സത്നാമിനെ വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി ആശ്രമത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്താണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിപ്പിച്ചത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരും സഹ തടവുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഏറ്റ പരിക്കാണ് സത്നാമിന്‍റെ മരണകാരണമെന്ന നിലയിലാണ് കേസെടുത്തിരുന്നത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ മർദനമേറ്റു മരിച്ചുവെന്നാണ് കേസെങ്കിലും കരുനാഗപ്പള്ളിയിലെ അമ്യതാനന്ദമയി ആശ്രമത്തിൽ നിന്ന് സത്നാം സിങിനെ പിടികൂടുമ്പോൾ തന്നെ മരണത്തിനിടയാക്കുന്ന തരത്തിൽ മർദനത്തിനിരയായിരുന്നെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.