മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിദേശികള്‍ ഇപ്പോള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന മിഷന്‍ 2030ന്റെ ഭാഗമായി വലിയ അവസരങ്ങളാണ് വരാനിരിക്കുന്നത്.

കോഴിക്കോട്: നിതാഖാത് നിയമം സൗദിയിലെ തൊഴിലവസരങ്ങള്‍ കുറച്ചെന്ന വാദം തള്ളി ഇന്ത്യയിലെ സൗദി അംബാസിഡര്‍ ഡോ. മുഹമ്മദ് അല്‍ സേഥി. നിതാഖാത് നിയമം വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. വരുന്ന പത്തു വര്‍ഷക്കാലം സൗദിയില്‍ വന്‍ തൊഴിലവസരങ്ങളാണ് വരുന്നതെന്നും സൗദി അംബാസിഡര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സൗദി കമ്പനികള്‍ 10 ശതമാനം തൊഴില്‍ സ്വദേശികള്‍ക്ക് നല്‍കണമെന്ന നിതാഖാത് നിയമം തൊഴിലവസരങ്ങളില്‍ കുറവ് വരുത്തിയിട്ടില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിദേശികള്‍ ഇപ്പോള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന മിഷന്‍ 2030ന്റെ ഭാഗമായി വലിയ അവസരങ്ങളാണ് വരാനിരിക്കുന്നത്. നിതാഖാത് ഏതെങ്കിലും രാജ്യത്തിന് എതിരല്ല. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ഇന്ത്യാക്കാര്‍ ഇപ്പോള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഡോ. മുഹമ്മദ് അല്‍ സേഥി പറഞ്ഞു.

ടൂറിസം രംഗത്ത് വലിയ വളര്‍ച്ചയാണ് സൗദി ലക്ഷ്യം വയ്ക്കുന്നത്. ഇതോടൊപ്പം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തും. കഴിഞ്ഞ വര്‍ഷം 1,75,000 തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കായി സൗദിയിലെത്തിയത്. ഹജ്ജിനായി എത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കും. ദില്ലിയില്‍ സൗദിയുടെ പുതിയ എംബസി മന്ദിരം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സേവനങ്ങള്‍ നല്‍കാനാകുമെന്നും സൗദി അംബാസിഡര്‍ പറഞ്ഞു.