ഖത്തര്‍ പ്രതിസന്ധി ചര്‍ച്ച ചെയ്‌യാന്‍ സൗദി സഖ്യരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഈജിപ്ത് തലസ്ഥാനമായ കയ്‌റോവില്‍ തുടക്കമായി. ഉപരോധത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ക്ക് ഖത്തര്‍ നല്‍കിയ വിശദീകരണം തങ്ങള്‍ക്ക് ലഭിച്ചതായി യോഗം അറിയിച്ചിട്ടുണ്ട്. ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് നീട്ടി നല്‍കിയ 48 മണിക്കൂര്‍ സമയം ഇന്ന് രാവിലെയോടെ അവസാനിച്ച ഘട്ടത്തില്‍ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ ഉപാധികള്‍ അംഗീകരിക്കില്ലെന്ന തീരുമാനത്തില്‍ ഖത്തര്‍ ഉറച്ചു നില്‍ക്കുകയാണ്

ഉപാധികള്‍ അംഗീകരിക്കാന്‍ സൗദി അനുകൂല രാജ്യങ്ങള്‍ മുന്നോട്ടുവെച്ച 48 മണിക്കൂര്‍ സമയപരിധി അവസാനിക്കാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇന്നലെ വൈകീട്ടു ദോഹയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മളനത്തിലും ഉപാധികള്‍ അംഗീകരിക്കില്ലെന്ന നിലപാട് ഖത്തര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ദോഹയിലെത്തിയ ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേലിനൊപ്പം വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ഥാനി ഖത്തറിന്റെ നിലപാട് ആവര്‍ത്തിച്ചത്. ഈ സാഹചര്യത്തില്‍ സൗദി, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഇന്നത്തെ പ്രത്യേക യോഗത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് വിദേശകാര്യ മന്ത്രിയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഹ് ശൗഖിയുടെ നേതൃത്വത്തിലാണ് പ്രത്യേകം യോഗം ചേരുന്നതെന്നും പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌യുമെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ഉപാധികള്‍ സംബന്ധിച്ച് ഖത്തര്‍ കുവൈറ്റിന് കൈമാറിയ വിശദീകരണത്തെ അടിസ്ഥാനമാക്കിയിരിക്കും നാളത്തെ കൈറോ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക. അതേസമയം കഴിഞ്ഞ ദിവസം സൗദി സന്ദര്‍ശിച്ച ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഉപാധികളെന്ന ഖത്തറിന്റെ വാദം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് റിയാദില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയോടൊപ്പം ഇന്നലെ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇതിന് വിപരീതമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തീവ്രവാദവുമായി ബന്ധപ്പെട്ട് ഖത്തറിനെ മാത്രം കുറ്റപ്പെടുത്താന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും തീവ്രവാദത്തെ നേരിടാന്‍ ജി.സി.സി രാജ്യങ്ങള്‍ ഒരുമിച്ച് ധാരണയിലെത്തണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നുമായിരുന്നു സിഗ്മര്‍ ഗബ്രിയേലിന്റെ പ്രതികരണം. ഇതിനിടെ 48 മണിക്കൂര്‍ സമയപരിധി അവസാനിക്കാനിരിക്കെ ഖത്തറില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ജിദ്ദയില്‍ അറിയിച്ചു.