ചരിത്രം രചിച്ചുകൊണ്ട് സൗദി അറേബിയയിൽ സ്ത്രീകൾ വാഹനം ഓടിച്ചു  തുടങ്ങി

റിയാദ്: ചരിത്രം രചിച്ചുകൊണ്ട് സൗദി അറേബിയയിൽ സ്ത്രീകൾ വാഹനം ഓടിച്ചു തുടങ്ങി. വിപുലമായ ക്രമീകരണങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്. സ്ത്രീകൾ വാഹങ്ങളുമായി നിരത്തിൽ ഇറങ്ങിയതോടെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് വിദേശികളായ ഡ്രൈവർമാർ.

വനിതകൾക്ക് ഡ്രൈവിംഗ് അനുവദിക്കപ്പെട്ട ഞായറാഴ്ച അർദ്ധരാത്രി മുതൽ തന്നെ റിയാദിലെയും മറ്റ് നഗരങ്ങളിലെ റോഡുകളില്‍ സ്ത്രീ ഡ്രൈവർമാർ അവരുടെ കാറുകളുമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.സൗദി പ്രിൻസ് അൽ വലീദ് ബിൻ തലാലിന്റെ മകൾ റീം അൽ വലീദ്, പ്രമുഖ ടെലിവിഷൻ അവതാരക സാബിക അൽ ദോസരി തുടങ്ങിയവർ ആദ്യ മണിക്കൂറിൽ തന്നെ സ്വന്തം രാജ്യത്ത് സ്വയം കാറോടിച്ച് ചരിത്ര നിമിഷത്തില്‍ പങ്കാളികളായി.

കാറുകൾക്ക് പുറമെ വനിതകൾക്ക് മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസന്‍സും നല്‍കുന്നതാണ്. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ല. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്നതോടെ വിദേശ വനിതകള്‍ക്ക് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ വാഹനം ഓടിക്കാം. 

ഇതുപ്രകാരം മറ്റ് ജി.സി.സി രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള സൗദി വനിതകള്‍ക്ക് നേരിട്ട് സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. കാലാവധിയുള്ള വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വിദേശ വനിതകള്‍ക്ക് ആ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ സഊദിയില്‍ വാഹനം ഓടിക്കാം. 2020 ആവുമ്പോഴേക്കും സഊദിയിലെ 3 മില്യൻ വനിതകൾ ലൈസൻസ് കരസ്ഥമാക്കി സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.