റിയാദ്: സൗദിയില്‍ വിവിധ ഭാഗങ്ങളിലുള്ള തൊഴില്‍ തര്‍ക്ക പരിഹാര സമിതികളില്‍ 54,000 തൊഴില്‍ കേസുകള്‍ നിലവിലുണ്ടെന്ന് അധികൃതര്‍. തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം ഉപദേശകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Add Asianetnews as a Preferred SourcegooglePreferred

മാസത്തില്‍ 5200 പരാതികള്‍ സൗദിയിലെ വിവിധ തൊഴില്‍ തര്‍ക്ക പരിഹാര സമിതികളില്‍ ലഭിക്കുന്നുണ്ട്. ദിവസവും 120 ലേറെ പരാതികള്‍ ലഭിക്കുമ്പോള്‍ 15 കേസുകള്‍ മാത്രമേ പരിഗണിക്കാന്‍ കഴിയുന്നുള്ളുവെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിക്കുന്നു. സൗദിയില്‍ തൊഴില്‍ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെ തൊഴില്‍ കോടതികള്‍ നിലവില്‍ വരും. 

സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികളെ ഹുറൂബാക്കുന്നത് വലിയ പ്രതിസന്ധിയായി നിലനില്‍ക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് പഠനം നടത്തി വരുകയാണെന്നും മന്ത്രാലയം ഉപദേഷ്ടാവ് പറഞ്ഞു. ഹുറൂബ് വിഷയത്തില്‍ ചില ഭേദഗതികള്‍ കൊണ്ട് വരും. 

ഹുറൂബാക്കപ്പെട്ട തൊഴിലാളിക്കു രാജ്യം വിടുന്നതിനു സ്‌പോണ്‍സറുടെ അനുമതി ആവശ്യമാണ്. തൊഴിലാളികള്‍ തൊഴിലുടമയെ കബളിപ്പിക്കുന്ന കേസുകളില്‍ തൊഴില്‍ തര്‍ക്ക പരിഹാരസമിതിക്കു കാര്യമായ റോളൊന്നുമില്ലെന്നു ഉപദേശകന്‍ സൂചിപ്പിച്ചു.