സൗദിയില്‍ ഗാര്‍ഹിക വിസകളുടെ എണ്ണം ചുരുക്കി
റിയാദ്: സൗദിയിൽ സ്വദേശികൾക്കു അനുവദിക്കുന്ന ഗാര്‍ഹിക വിസകളുടെ എണ്ണം മൂന്നാക്കി ചുരുക്കി. തൊഴില്‍ സാമുഹ്യ വികസന മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാകും. വിവാഹത്തിനും സാമ്പത്തിക ഭദ്രതയുമുള്ള ഒരു സ്വദേശിക്ക് പരമാവധി അനുവദിക്കുന്ന ഗാർഹിക വിസ മൂന്നെണ്ണമായിരിക്കുമെന്നു തൊഴില്‍ സാമുഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി.
ഹൗസ് ഡ്രൈവര്‍, പൂന്തോട്ടം പരിചാരകൻ, വീട്ടു ജോലിക്കാരി, കുട്ടുകളെ പരിപാലിക്കുന്ന ജോലി, പാചകം ചെയ്യുന്ന ആൾ, ഹോം നഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്ന മൂന്ന് വിസകളാണ് അനുവദിക്കുക. ഹോം നഴ്‌സ് വിസ ലഭിക്കാൻ തൊഴിലുടമയോ അടുത്ത ബന്ധുവിനോ നഴ്‌സിംഗ് പരിചരണം ആവശ്യമാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
വനിതകള്‍ക്കാണ് ഗാർഹിക വിസ ആവശ്യമായി വരുന്നതെങ്കില്‍ തങ്ങള്‍ മതിയായ ശമ്പളമുള്ള ഉദ്യോഗസ്ഥരാണെന്നോ സംരംഭങ്ങളുടെ ഉടമസ്ഥാരാണെന്നോ തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ വിവാഹ മോചിതര്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് പരമാവധി രണ്ട് വിസകളാണ് അനുവദിക്കുക. ഇവയില്‍ ഹൗസ് ഡ്രൈവര്‍ വിസയും ഉള്‍പ്പെടും.