സൗദി വിദ്യാഭ്യാസ മന്ത്രി അഹമദ് അല്‍ ഈസ ഒപ്പു വെച്ച പുതിയ സര്‍ക്കുലര്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു.

സൗദിയില്‍ മോശം കാലാവസ്ഥയില്‍ സ്‌കൂളികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാനുള്ള അധികാരം ഇനി വിദ്യാഭ്യാസ മന്ത്രാലയത്തിനായിരിക്കും. അടുത്ത അധ്യയന വര്‍ഷം മുതലാണ് തീരുമാനം നടപ്പാക്കുന്നത്.

സൗദി വിദ്യാഭ്യാസ മന്ത്രി അഹമദ് അല്‍ ഈസ ഒപ്പു വെച്ച പുതിയ സര്‍ക്കുലര്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. ഇതുപ്രകാരം കാലാവസ്ഥാ വ്യതിയാനം മൂലം സ്‌കൂളുകള്‍ക്ക് അവധി നല്‍കണോ എന്ന് വിദ്യാഭ്യാസം മന്ത്രാലയം തീരുമാനിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമായി ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ല. പുതിയ നിര്‍ദേശം സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും ബാധകമാണ്. 

അടുത്ത അധ്യയന വര്‍ഷം മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. കാലാവസ്ഥാ നിരീക്ഷണ വിഭാഗം, സിവില്‍ ഡിഫന്‍സ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചായിരിക്കും മന്ത്രാലയം തീരുമാനം കൈക്കൊള്ളുക. വിവിധ വകുപ്പുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മന്ത്രാലയത്തിന് കീഴില്‍ ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള സ്‌കൂളുകള്‍ക്ക് മാത്രം അവധി നല്‍കുക, കുട്ടികള്‍ക്ക് അവധി നല്‍കി അധ്യാപകരെയും മറ്റു ജീവനക്കാരെയും അവധിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ തീരുമാനങ്ങളും ഈ സമിതിയില്‍ നിക്ഷിപ്തമായിരിക്കും. 

അതേസമയം കാലാവസ്ഥാ വ്യതിയാനം ഉള്ളപ്പോള്‍ അവധി നല്‍കിയിട്ടില്ലെങ്കില്‍, കുട്ടികളുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് അവരെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം രക്ഷിതാക്കള്‍ക്ക് എടുക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. ശക്തമായ മഴയും പൊടിക്കാറ്റും മൂലം രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കാറുണ്ട്.