റിയാദ്: സൗദിയിലെ വിദേശികളായ ആശ്രിതരുടെ മേല്‍ ലെവി ഏര്‍പ്പെടുത്തുന്നത് നീട്ടി വെച്ചിട്ടില്ലന്ന് ധന മന്ത്രി അറിയിച്ചു. ഈ വര്‍ഷം ജൂലായ് മുതല്‍ ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാല്‍ ലെവി ഏര്‍പ്പെടുത്താനാണ് തീരുമാനം. സൗദിയിലെ വിദേശികളായ ആശ്രിതരുടമേല്‍ ഈ വര്‍ഷം ജൂലായ് മുതല്‍ ലെവി ഏര്‍പ്പെടുത്താന്‍ പോകുന്നത് നീട്ടി വെച്ചിട്ടില്ലന്ന് ധന മന്ത്രി മുഹമ്മദ് അല്‍ ജുദ് ആന്‍ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

2017 മുതല്‍ ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാല്‍ ലെവി ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് പ്രഖ്യാപിച്ചത്.ലെവി സംഖ്യ 2018 ജൂലായ് മുതല്‍ ഓരോരുത്തര്‍ക്കും 200 റിയാലും 2019മുതല്‍ 300 റിയാലും 2020 ല്‍ 400 റിയാലായും ഉയര്‍ത്തും.ചില രാജ്യക്കാരായ വിദേശികളുടെ ആശ്രതര്‍ക്ക് ലെവി ഒഴിവാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ഇത് ഏതെല്ലാം രാജ്യക്കാരാണെന്ന് പിന്നീട് വ്യക്തമാക്കും. 2018 ജൂലായ് മുതല്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ 400 റിയാലും വിദേശികളെക്കാള്‍ കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേല്‍ മാസം തോറും 300റിയാലും ലെവി ഏര്‍പ്പെടുത്തും.

2019 ജനുവരി മുതല്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ മാസം തോറും 600റിയാലും സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേല്‍ 500 റിയാലും ലെവി ഏര്‍പ്പെടുത്തും.2020 ല്‍ ഇത് യഥാക്രമം 800 റിയാലും 700 റിയാലുമാക്കി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം.