മൊബൈല്‍ ഷോപ്പുകളില്‍ സ്വദേശി വത്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിക്കുന്നതിനു രണ്ടാഴ്ച മാത്രം അവശേഷിക്കേ സൗദിയുടെ പല ഭാഗങ്ങളിലും വിദേശികള്‍ ജോലി ചെയ്തിരുന്ന മൊബൈല്‍ ഷോപ്പുകള്‍ അടച്ചു പൂട്ടി തുടങ്ങി. കഴിഞ്ഞ മാര്‍ച്ച് 10നാണ് രാജ്യത്തെ മൊബൈല്‍ ഷോപ്പുകളിലും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ഉത്തരവ് തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് ഘട്ടങ്ങളിലായി 100 ശതമാനം സ്വദേശി വത്കരണം നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. ആദ്യ മൂന്നു മാസത്തിനകം 50 ശതമാനവും പിന്നെയുള്ള മൂന്നു മാസത്തിനകം ബാക്കി 50ശതമാനവും സ്വദേശി വത്കരണം നടപ്പാക്കണമമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തൊഴില്‍ മന്ത്രാലയത്തിനു പുറമെ ആഭ്യന്തര മന്ത്രാലയം, വാണിജ്യ നിക്ഷേ മന്ത്രാലയം, ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം തുടങ്ങിയ വിവിധ മന്ത്രാലയങ്ങള്‍ സഹകരിച്ചായിരിക്കും ഈ മേഖലയില്‍ സ്വദേശിവത്കണ പദ്ധതി നടപ്പാക്കുകയെന്നും തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

മന്ത്രാലായം പ്രഖ്യാപിച്ച പ്രഥമ ഘട്ട സ്വദേശിവല്‍ക്കരണം ആരംഭിക്കുന്നത് ജൂണ്‍ 6 മുതലാണ്. സമയ പരിധി അവാസാനിക്കാറായതോടെ പല വിദേശികളും സ്ഥാപനങ്ങളില്‍ നിന്നും ഇറങ്ങി മറ്റു ജോലികളില്‍ പ്രവേശിച്ചു തുടങ്ങി. നിയമ ലംഘനത്തിന്റെ പേരിലുള്ള നടപടികള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. അതേസമയം വിദേശികള്‍ ഒഴിയുന്ന സ്ഥാപനങ്ങള്‍ ഏറ്റടുക്കുന്നതിനായി മുന്നോട്ട് വരുന്ന സ്വദേശികളുടെ എണ്ണം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.