ഇന്ന് മുതല്‍ ഘട്ടം ഘട്ടമായാണ് പിന്‍വലിക്കുന്നത് ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പഴയത് പോലെ ഉപയോഗിക്കാം

സൗദി: സൗദിയില്‍ ഒരു റിയാല്‍ നോട്ട് ഇന്ന് മുതല്‍ വിപണിയില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്‍വലിച്ചു തുടങ്ങും. ഒരു റിയാല്‍ നോട്ടുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പഴയത് പോലെ ഉപയോഗിക്കാമെന്ന് സൗദിഅറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു. കറന്‍സി വിനിമയത്തില്‍ 49 ശതമാനവും സാധാരണക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഒരു റിയാല്‍ നോട്ടുകള്‍ ആണ്.

നോട്ട് പിന്‍വലിച്ച് പൂര്‍ത്തിയായാല്‍ പകരം ഈയടുത്ത് പുറത്തിറങ്ങിയ ഒരു റിയാലിന്റെ നാണയമായിരിക്കും വിപണിയില്‍ ഉണ്ടാകുക. സൗദി ബാങ്കുകളുടെ സഹകരണത്തോടെ സാവധാനം മാത്രമേ നോട്ട് പിന്‍വലിക്കുകയുള്ളൂ. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഒരു രൂപ നോട്ടുകള്‍ ആണ്. തുടര്‍ച്ചയായി വിനിമയം ചെയ്യപ്പെടുന്ന നോട്ടുകളുടെ കാലാവധി പരമാവധി ഒന്നര വര്‍ഷമാണ്‌.

എന്നാല്‍ നാണയത്തിന്റെ കാലാവധി 25 വര്‍ഷം വരെയാണെന്നാണ് റിപ്പോര്‍ട്ട്‌. 2016 ഡിസംബറിലാണ് പുതിയ നോട്ടുകളും കറന്‍സികളുമായി സൗദി റിയാലിന്റെ ആറാമത് പതിപ്പ് പുറത്തിറങ്ങിയത്. 5, 10, 50, 100, 500 റിയാല്‍ നോട്ടുകളും, 5 ഹലാല, 10 ഹലാല, 25 ഹലാല, 50 ഹലാല, 1 റിയാല്‍, 2 റിയാല്‍ എന്നിവയുടെ നാണയങ്ങളുമാണ് പുതിയ പതിപ്പില്‍ ഉള്ളത്.