റിയാദ്: സൗദിയില്‍ വിദേശ നിക്ഷേപകര്‍ക്ക് 24 മണിക്കൂറിനകം സന്ദര്‍ശന വിസ നല്‍കാന്‍ നിര്‍ദേശം. വിവിധ സ്ഥാപനങ്ങളിലേക്കുള്ള ബിസിനസ്സ് വിസ ഈ ആഴ്ച മുതല്‍ നല്‍കും. സൗദി വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.

വിദേശ നിക്ഷേപകര്‍ക്കു 24 മണിക്കൂറിനകം സന്ദര്‍ശന വിസ നല്‍കാന്‍ സൗദി ഉന്നതാധികാര സാമ്പത്തിക കൗണ്‍സില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

നിക്ഷേപം ലക്ഷ്യമാക്കി വരുന്ന വാണിജ്യ വ്യവസായ രംഗത്തുള്ളവര്‍ക്ക് വിസ നടപടികള്‍ ലഘൂകരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ബിസിനസ്സ് വിസ, വാണിജ്യ വ്യവസായികള്‍ക്കുള്ള സന്ദര്‍ശന വിസ, ബിസിനസ്സ് സംഘങ്ങള്‍ക്കുള്ള സന്ദര്‍ശന വിസ എന്നിങ്ങനെ മൂന്ന് രീതിയിലായിരിക്കും ബിസിനസ്സ് ആവശ്യാര്‍ത്ഥമുള്ള സന്ദര്‍ശന വിസകള്‍ അനുവദിക്കുക.

വാണിജ്യ വ്യവസായികള്‍ക്കുള്ള സന്ദര്‍ശന വിസയും ബിസിനസ്സ് സംഘങ്ങള്‍ക്കുള്ള സന്ദര്‍ശന വിസയും ജനുവരി ഒന്നു മുതല്‍ അനുവദിച്ചു തുടങ്ങി. 

വിവിധ സ്ഥാപനങ്ങളിലേക്കുള്ള ബിസിനസ്സ് വിസ ഈ ആഴ്ച മുതല്‍ നല്‍കും. പുതിയ സന്ദര്‍ശന വിസ നടപടികള്‍ സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സൗദി എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതിനകം അയച്ചു കഴിഞ്ഞു. 

വാണിജ്യ വ്യവസായികള്‍ക്കുള്ള സന്ദര്‍ശന വിസകള്‍ വേഗത്തില്‍ അനുവദിക്കുന്നതിനു എംബസികളിലും കോണ്‍സുലേറ്റുകളിലും പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും. 

വിസാ നടപടികളെല്ലാം ഓണ്‍ ലൈന്‍ മുഖേനയാണ് ചെയ്യുന്നത്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.