റിയാദ്: പതിറ്റാണ്ടുകളോളം എണ്ണയെ ആശ്രയിച്ചു നില നിന്നിരുന്ന സൗദിയെ എണ്ണ ഇതര മാര്‍ഗങ്ങളിലൂടെ സമൃദ്ധിയിലേക്കു നയിക്കാനുള്ള 'വിഷന്‍ 2030' പ്രഖ്യാപനത്തിനു ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും പ്രശംസ. കഴിഞ്ഞ തിങ്കളാഴ്ചയാണു സൗദിയുടെ സാമ്പത്തിക ചരിത്രത്തെ മാറ്റി മറിക്കുന്ന കര്‍മപദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

ആഗോള തലത്തില്‍ എണ്ണയ്ക്കു വിലയിടിവു നേരിടുന്ന പാശ്ചാതലത്തിലാണു രാജ്യത്തിന്റെ സമൃദ്ധി ലക്ഷ്യമാക്കി സമഗ്ര സാമ്പത്തിക പരിഷ്‌ക്കരണ പദ്ധതി, വിഷന്‍ 2030 എന്ന പേരില്‍, പ്രഖ്യാപിച്ചത്. രണ്ടാം കീരീടവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക സമിതി തലവനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണു വിഷന്‍ 2030 പ്രഖ്യാപിച്ചത്. 

വിഷന്‍ 2030 ഒട്ടേറെ മാറ്റം വരുത്തുമെന്ന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.
എണ്ണയെ ആശ്രയിക്കാതെ തന്നെ സൗദിയെ വിസന കുതിപ്പിലേക്കു നയിക്കാന്‍ കഴിയുന്ന പദ്ധതി തയ്യാറാക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ മൊറോക്കോ രാജാവും അഭിനന്ദനം അറിയിച്ചു. അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനും ജോര്‍ദാന്‍ രാജാവ് അബ്ദുല്ലാ രണ്ടാമനും ചരിത്രപരമായ പ്രഖ്യാപനം എന്നാണ് അഭിപ്രായപ്പെട്ടത്.

മുഹമ്മദ് ബിന് സല്‍മാന്‍ രാജകുമാന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അഭിപ്രായപ്പെട്ടത്. എന്നാല്‍ വിഷന്‍ 2030 ഫലം കാണാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണു വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദിയിലെ മന്ത്രിമാരും ഗവര്‍ണര്‍മാരും ഉള്‍പ്പെടെ പ്രമുഖ വ്യക്തികളും തങ്ങളുടെ രാജ്യത്തെ പുതു യുഗത്തിലേക്കു നയിക്കുന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.