Asianet News MalayalamAsianet News Malayalam

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുക- ആയിരത്തിലധികം പേര്‍ ഒപ്പുവച്ച നിവേദനം

Save Athirappilli
Author
Pariyaram, First Published Mar 20, 2017, 7:30 PM IST

അതിരപ്പിള്ളി പദ്ധതിക്കെതിരെ ജനങ്ങളുടെ നിവേദനക്കുറിപ്പ്. 'അതിരപ്പിള്ളി പദ്ധതിക്കെതിരെ കേരളത്തിലെ ജനങ്ങൾ ഒന്നിക്കുന്നു” എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് നിവേദനം പുറത്തിറക്കിയിരിക്കുന്നത്. കെ സച്ചിദാനന്ദൻ, പോൾ സക്കറിയ, ബി ആർ പി ഭാസ്കർ, ആർ വി ജി മേനോൻ, സാറാ ജോസഫ്, കെ ജി ശങ്കരപ്പിള്ള, സേതു, എം എൻ കാരശ്ശേരി, സിവിക് ചന്ദ്രൻ, ടി ടി ശ്രീകുമാർ, സുനിൽ പി ഇളയിടം, ജെ ദേവിക, വി കെ ശ്രീരാമൻ, അൻവർ അലി, റഫീഖ് അഹമ്മദ്, പി എൻ ഗോപീകൃഷ്ണൻ, ശാരദക്കുട്ടി, കെ പി രാമനുണ്ണി, അനിത തമ്പി, സി എസ് ചന്ദ്രിക തുടങ്ങി സാംസ്കാരിക രംഗത്തെ പ്രമുഖരടക്കമുള്ള ആയിരത്തോളം മലയാളികളാണ് നിവേദനത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. കേരള ഗവണ്മെന്റിനും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കുമാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്.

നിവേദനം

മഴയില്ലായ്മ കൊണ്ടും കുടിവെള്ളക്ഷാമം കൊണ്ടും ജീവിതം ദുഃസഹമാക്കുന്ന കാലാവസ്ഥാവ്യതിയാനം കൊണ്ടും നാം പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന ഈ കാലത്തും അതിരപ്പിള്ളിയിൽ ജലവൈദ്യുതപദ്ധതി നടപ്പിലാക്കുവാൻ ഗവണ്മെന്റ് താല്പര്യപ്പെടുന്നു എന്ന ഖേദകരമായ വിഷയമാണു ഞങ്ങളെ ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള പരിസ്ഥിതിനാശം, വനനശീകരണം എന്നിവയും അതുവഴി കൂടി വന്നു ചേരുന്ന കാലാവ്യസ്ഥാവ്യതിയാനവുമാണു നാം എത്തിപ്പെട്ടിരിക്കുന്ന ദുഃസ്ഥിതിക്ക് കാരണമെന്ന് ലോകമെമ്പാടുമുള്ള മറ്റെല്ലാ ജനതയോടുമൊപ്പം മലയാളികളും തിരിച്ചറിയുന്ന കാലമാണിത്.
.
പദ്ധതികാരണം പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന തരത്തിൽ കെഎസ്ഇബിയും പരിസ്ഥിതി റിപ്പോർട്ട് നൽകിയ ഏജൻസിയും നൽകുന്ന പലവിവരങ്ങളും പരസ്പരവിരുദ്ധമായവയും അർദ്ധ സത്യങ്ങളുമാണു. ചാലക്കുടിപുഴ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവ ഉൾപ്പെടുന്ന പ്രദേശത്തെ ഒരു വലിയ വിഭാഗം ജനതയുടെ കുടിവെള്ളശ്രോതസാണു. നിലവിൽ പൈപ് ലൈൻ വഴി വിതരണം ചെയ്യപ്പെടുന്ന ആ കുടിവെള്ളപദ്ധതികളെ മാത്രമല്ല ചാലക്കുടിപുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ജലസേചനപദ്ധതികളെയും ബന്ധപ്പെട്ട കാർഷികവ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കും.
.
വലിയ കാർഷികത്തകർച്ചയും അതിലേർപ്പെട്ട ജനങ്ങളുടെ സാമ്പത്തിക തകർച്ചയുമാണു ഫലം. അതിലുപരി പദ്ധതിക്കു വേണ്ടി പുഴയിലെ ഒഴുക്കിൽ വരുത്തുന്ന നിയന്ത്രണങ്ങൾ പുഴയൊഴുകുന്ന വഴികളിലെ മുഴുവൻ ജലവിതാനത്തെയും ബാധിക്കുകയും ചെയ്യും. രൂക്ഷമായ വരൾച്ചയാണു അതുവഴിയുണ്ടാകുക എന്നു ചുരുക്കം. നിലവിലെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുന്ന ഏതൊരു നീക്കവും മാലിന്യ സംസ്കരണത്തിനുള്ള പുഴയുടെ സ്വയംശേഷിയെ തകർക്കുന്നതാകും.
.
ഏറ്റവും പ്രധാനമാണു ആ പ്രദേശത്തെ മനുഷ്യരുൾപ്പടെയുള്ള സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥിതിയെ നിലനിർത്തുന്നതിൽ പുഴയ്ക്കുള്ള പങ്ക്. അതിലുള്ള ഏത് തരത്തിലുള്ള ഇടപെടലും അപരിഹാര്യമായ പ്രഹരമാണു പരിസ്ഥിതി സന്തുലനത്തിനു ഏൽപ്പിക്കുക. കൂടാതെ പ്രദേശത്തെ ആദിവാസികൾ ഉൾപ്പടെയുള്ള ജനതയും ശക്തിയുക്തം എതിർക്കുന്ന പദ്ധതിയാണിത്. അവരുടെ ജീവസന്ധാരണത്തിന്റെ ഉപാധിയായിത്തീർന്നിട്ടുള്ള പുഴ ഒരുക്കുന്ന പരിസരങ്ങളെയും ഉപജീവനത്തിന്റെ ഉൾപ്പടെയുള്ള സാധ്യതകളെയും ഇത് മോശമായി ബാധിക്കുമെന്നതിൽ സംശയമേതുമില്ല.
.
പ്രസരണനഷ്ടം നിയന്ത്രിച്ചും ദുർവ്യയം കുറയ്ക്കാൻ ജനങ്ങളിൽ ബോധവൽക്കരണം നടത്തിയും, വൈദ്യുതിലാഭത്തിനു വേണ്ടി നടത്താവുന്ന ശാസ്ത്രീയവും നൂതനവുമായ സംവിധാനങ്ങൾ അവലംബിച്ചുമുള്ള ഒരു വഴിയാണു പരിസ്ഥിതിക്കും ജനങ്ങൾക്കും ഹിതകരം. പുഴ ഒരു ജീവവാഹിനിയാണു. പണം കൊണ്ടോ സാങ്കേതികത കൊണ്ടോ പകരം വയ്ക്കാൻ നമുക്ക് കഴിവില്ലാത്ത ഒന്ന്. പരിസ്ഥിതിയെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ഒരു വികസനവും സ്ഥായിയല്ല എന്ന തിരിച്ചറിവാണു നമുക്ക് വേണ്ടത്. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതിൽ കേരളത്തിലെ ജനങ്ങളോടൊപ്പം വിവിധ പ്രവർത്തനമണ്ഡലങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളേവർക്കുമുള്ള തീവ്രമായ എതിർപ്പ് രേപ്പെടുത്തുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് ഞങ്ങളൊന്നിച്ച് ഇതിനാൽ ശക്തമായി ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios