എറിക്സൻ കേസിൽ അനിൽ അംബാനി കുറ്റക്കാരൻ ; മൂന്ന് മാസം ജയിലിൽ കിടക്കേണ്ടിവരുമെന്ന് സുപ്രീംകോടതി
എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കിൽ മൂന്ന് മാസം ജയിലിൽ കിടക്കേണ്ടി വരുമെന്ന് അനിൽ അംബാനിയോട് സുപ്രീംകോടതി
ദില്ലി: അനിൽ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. കുടിശിക സഹിതം നൽകാനുള്ള 550 കോടി രൂപ നാല് ആഴ്ചക്കകം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്
ഫോൺ ഉപകരണങ്ങൾ നിര്‍മ്മിച്ച വകയിൽ എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ പലിശ സഹിതം 550 കോടി രൂപയായി ഡിസംബര്‍ 15 നകം തിരിച്ച് നൽകണമെന്നായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി വിധി. ഇത് നടപ്പായില്ലെന്ന് ആരോപിച്ചാണ് എറികസൻ കമ്പനി അധികൃതര്‍ സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.
തുക തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന് കാണിച്ച് അനിൽ അംബാനി നൽകിയ മാപ്പ് അപേക്ഷ കോടതി തള്ളി. സ്ഥാപനം നഷ്ടത്തിലാണെന്നും വിൽപന നടത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അനിൽ അംബാനി സുപ്രീംകോടതിയെ അറിയിച്ചു. അതുകൊണ്ട് തുക തിരിച്ചടയ്ക്കാൻ സാവകാശം വേണമെന്ന അനിൽ അംബാനിയുടെ അഭ്യര്‍ത്ഥനയും കോടതി മുഖവിലയ്ക്കെടുത്തില്ല.
റഫാൽ ഇടപാടിലടക്കം അനിൽ അംബാനിയുടെ സ്ഥാപനത്തിന് വൻ തുക ലഭിച്ചിട്ടുണ്ടെന്ന് എറിക്സൻ കമ്പനി വാദിച്ചു. ഇത് കൂടി കണക്കിലെടുത്താണ് നാല് ആഴ്ചക്കകം തുക തിരിച്ചടയ്ക്കണമെന്ന അന്ത്യശാസനം സുപ്രീം കോടതി അനിൽ അംബാനിക്ക് നൽകിയത്. തുക കുടിശക സഹിതം തിരിച്ചടച്ചില്ലെങ്കിൽ മൂന്ന് മാസം ജയിലിൽ കിടക്കേണ്ടിവരുമെന്നാണ് സുപ്രീം കോടതി മുന്നറിയിപ്പ്