സ്വവര്‍ഗരതി നിയമവിധേയമാക്കണം എന്ന ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണം എന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം.

ദില്ലി: സ്വവര്‍ഗരതി നിയമവിധേയമാക്കണം എന്ന ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണം എന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം.

ചീഫ് ജസ്റ്റിസ് ,ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള ഭരണഘടനാ ബെഞ്ചാണ് വിശദമായ വാദങ്ങള്‍ക്കൊടുവില്‍ വിധി പറയുന്നത്. 50 വര്‍ഷം പഴക്കമുളള നിയമത്തിലെ വ്യവസ്ഥകള്‍ സാമൂഹ്യമാറ്റത്തിന് അനുസരിച്ച് പുതുക്കണം എന്നാണ് ഹര്‍ജിക്കാരുടെ വാദം. സ്വവര്‍ഗരതി എന്നത് വ്യക്തിയുടെ തിരഞ്ഞെടുപ്പും സ്വാതന്ത്യവുമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വവര്‍ഗരതി നിയമവിധേയമാക്കണം എന്ന ആവശ്യത്തില്‍ സുപ്രീംകോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. അതേസമയം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിവാഹം അടക്കമുള്ള സിവില്‍ അവകാശങ്ങള്‍ സ്ഥാപിച്ചുകൊടുക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. അത്തരത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടായാല്‍ സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതംഉണ്ടാകുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. 

മാസങ്ങള്‍ നീണ്ട വാദത്തിനിടെ ശ്രദ്ധേയമായി ചില പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ജീവിത പങ്കാളി എതിര്‍ലിംഗത്തില്‍ പെട്ടവര്‍തന്നെ ആകണം എന്നില്ല എന്നതായിരുന്നു ഇതില്‍ പ്രധാനം. ഭരണഘടനയുടെ 21ാം അനുഛേദം ,ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം കൂടി ഉറപ്പു നല്‍കുന്നതാണ്. ഹാദിയ കേസിലും ഇക്കാര്യം അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വാദത്തിനിടെ ജസ്റ്റിസ് ഡി വൈ ചന്ദ്രഛൂഡ് പരാമര്‍ശിച്ചിരുന്നു.