തിരുവനന്തപുരം: സ്‍കാനിയ ബസ് വാടകയ്ക്കെടുത്ത് സർവ്വീസ് നടത്താനുളള കെഎസ്‍ആര്‍ടിസിയുടെ നീക്കത്തെ ചൊല്ലി തർക്കം.. തീരുമാനം കെഎസ്ആർടിസിയെ കൂടുതൽ കടക്കെണിയിലാക്കുമെന്നാണ് സിപിഐ -കോൺഗ്രസ് അനുകൂല സംഘടനയുടെ നിലപാട്. എന്നാല്‍ ലാഭകരമായ ആശയമെന്നാണ് മാനേജ്മെന്റിന്റെയും സിപിഎം അനുകൂല സംഘടനയുടെയും വാദം.
നഷ്ടത്തിൽനിന്ന് കരകയറാൻ മിന്നൽ ബസ് പരീക്ഷണത്തിന് പിന്നാലെയാണ് വാടക ബസ് ആശയവുമായി കെഎസ്ആർടിസി മുന്നോട്ട് പോകുന്നത്. . 100 സ്കാനിയ ബസുകളാണ് ഡ്രൈവർ അടക്കം വാടകയ്ക്കെടുക്കുന്നത്. ഡീസൽ കെഎസ്ആർടിസി അടിക്കും. കിലോമീറ്ററിന് ശരാശരി 27രൂപ വാടകയായി നൽകണം. ബസ് വാങ്ങാനുള്ള വൻതുക ലാഭിച്ച് വാടക്കെടുത്ത് ആളെ കയറ്റി പണമുണ്ടാക്കാനുള്ള ആശയം മണ്ടത്തരമാണെന്നാണ് സിപിഐ സംഘടനയായ ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയന്റെ നിലപാട്. കോൺഗ്രസ് സംഘടന ടിഡിഎഫും സിപിഐ സംഘടനക്കൊപ്പം എതിർക്കുന്നു
എന്നാൽ പുനരുദ്ധാരണത്തെ എപ്പോഴും എതിർക്കുന്ന നിലപാടാണ് സിപിഐ സംഘടനക്കെന്നാണ് സിപിഎം സംഘടനായ കെഎസ്ആർടിഇഎയുടെവിമർശനം. തൊഴിലാളി സംഘടനകൾക്കിടെ തർക്കം തുടരുമ്പോൾ ബസ്സുകൾ വാടകക്ക് എടുക്കാനുള്ള് തീരുമാനമായി മാനേജ്മെന്റു മുന്നോട്ട് പോകുന്നു. പുതിയ സ്കാനിയ വാങ്ങുന്നതിനേക്കാൾ ലാഭകരമാണ് വാടകവണ്ടിയെന്ന് KSRTC MD രാജമാണിക്യം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെലവ് കണക്കാക്കുമ്പോൾ കിലോമീറ്ററിന് ചുരുങ്ങിയത് 5 രൂപയെങ്കിലും ലാഭമുണ്ടാകും. കൂടാതെ, അറ്റകുറ്റപ്പണിയും സ്കാനിയ നേരിട്ട് നടത്തും. 5 വർഷത്തെ കരാർകൊണ്ട് ഒരുപരിധിവരെ കെഎസ്ആർടിസിയിലെ നഷ്ടം കുറയ്ക്കാനാകുമെന്നും എംഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
