സ്കൂള്‍ ബസുകളില്‍ വിദ്യാര്‍ത്ഥികളെ കുത്തി നിറച്ച് കൊണ്ട് പോകുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.

കോഴിക്കോട്:കോഴിക്കോട് വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് വന്ന സ്കൂള്‍ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് കൊടിയത്തൂര്‍ പി.ടി.എം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ നാല് ബസുകളാണ് തടഞ്ഞത്.സ്കൂള്‍ ബസുകളില്‍ വിദ്യാര്‍ത്ഥികളെ കുത്തി നിറച്ച് കൊണ്ട് പോകുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ നാല് ബസുകള്‍ കാരശേരിയിലാണ് തടഞ്ഞത്. മുക്കം-കാരശേരി-കൊടിയത്തൂര്‍ റൂട്ടില്‍ ഓടുന്ന സ്കൂള്‍ ബസുകളാണിത്. ഉള്‍ക്കൊള്ളാവുന്നതിനേക്കാളും ഇരട്ടിയില്‍ അധികം വിദ്യാര്‍ത്ഥികളെയാണ് ബസില്‍ കയറ്റുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വിദ്യാര്‍ത്ഥികളെ കുത്തി നിറച്ച് കൊണ്ട് പോകാതെ രണ്ട് പുതിയ സ്കൂള്‍ ബസുകള്‍ കൂടി സര്‍വീസ് നടത്തണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. പുതിയ ബസ് വാങ്ങിയിട്ടുണ്ടെന്നും അപകടം സംഭവിച്ച് ഈ ബസ് വര്‍ക്ക്ഷോപ്പില്‍ ആയതുകൊണ്ടാണ് അധികം കുട്ടികളെ കൊണ്ട് പോകേണ്ടി വന്നതെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. കൂടുതലുള്ള കുട്ടികളെ സ്കൂളില്‍ നിന്നും എത്തിച്ച മറ്റ് ബസുകളില്‍ കയറ്റിയതിന് ശേഷമാണ് നാട്ടുകാര്‍ ബസുകള്‍ വിട്ടയച്ചത്.