നൂറ്റിപതിനൊന്ന് വര്‍ഷം പഴക്കമുളള സ്കൂള്‍ പൊളിച്ചു നീക്കാന്‍ ശ്രമം
എറണാകുളം: വിദ്യാര്‍ത്ഥികളിലല്ലാത്തതിനാല്‍ നൂറ്റിപതിനൊന്ന് വര്‍ഷം പഴക്കമുളള സ്കൂള്‍ പൊളിച്ചു നീക്കി സ്വകാര്യ ആശുപത്രി പണിയാൻ നീക്കമെന്ന് പരാതി. 9 കുട്ടികള്‍ മാത്രമുളള എറണാകുളം ചോറ്റാനിക്കരക്കടുത്തുളള കടുങ്ങമംഗലം എംഒഎം എല്‍പി സ്കൂളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റെ തീരുമാനമനുസരിച്ച് അനന്തരനടപടികള്‍ സ്വീകരിക്കുമെന്നാണ് സ്കൂള്‍ മാനേജരുടെ വിശദീകരണം
മുൻ കേന്ദ്രമന്ത്രി എ എം തോമസ്, സിപിഎം എറണാകുളം ജില്ലാ സെക്രട്ടരിയായിരുന്ന എ പി വര്‍ക്കി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യാക്ഷരം കുറിച്ച സ്കൂളാണ് കടുങ്ങമംഗലം എംഒഎം സ്കൂള്‍.ഒരേ സമയം 16 ഡിവിഷനുകള്‍ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ആകെയുളളത് 9 കുട്ടികളും ഒരു അധ്യാപികയുമാണ്.
ഒന്നാം ക്ലാസിലുള്ളത് ഒരാള്‍ മാത്രം.എല്ലാവരും സാധാരണവീടുകളില്‍ നിന്ന് വരുന്നവരാണ്.കുട്ടികളില്ലാത്തതിനാല്‍ അധ്യാപകരുടെ നിയമനവും നടക്കുന്നില്ല. സ്കൂള്‍ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടുമെന്ന ആശങ്കയിലാണ് ഏക അധ്യാപിക
ഇടിഞ്ഞുവീഴാറായ കെട്ടിടത്തില്‍ യാതൊരു അറ്റകുറ്റപണിയും വര്‍ഷങ്ങായി നടത്തിയിട്ടില്ല. സ്കൂള്‍ വളപ്പ് കാടുപിടിച്ച് കിടക്കുന്നു.പ്രധാനാധ്യാപികയായിരുന്ന മാനജേരുടെ ഭാര്യ കഴിഞ്ഞ വര്‍ഷം വിരമിച്ചതോടെയാണ് സ്കൂളിനോട് അവഗണന തുടങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം 17 കുട്ടികള്‍ ഒറ്റയടിക്ക് ടിസി വാങ്ങി പോയതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സാധാരണക്കാരുടെ ഏക ആശ്രയമായ സ്കൂള്‍ നിലനിര്‍ത്താൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.