ആറ്റിങ്ങല്‍ ഇരട്ടക്കൊല; അനുശാന്തിയെ കുടുക്കിയത് ശാസ്‌ത്രീയ തെളിവുകള്‍
ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയതിലേക്ക് നയിച്ചത് ദൃക്‌സാക്ഷി മൊഴിയും ശാസ്‌ത്രീയ തെളിവുകളും. കൊലപാതക ദിവസം തന്നെ പ്രതികളെ പിടികൂടാനായതും ശാസത്രീയ തെളിവുകള്‍ ശേഖരിക്കാനായതും നിര്‍ണ്ണായകമായി.
2014 ഏപ്രില്‍ 16ന് നടന്ന കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി ശാസ്‌ത്രിയ തെളിവുകളാണ് ശേഖരിച്ചത്‍. പ്രതികള്‍ തമ്മില്‍ അയച്ച വാട്സ്ആപ് വീഡിയോ സന്ദേശങ്ങളും ലാപ്‍ടോപ്പില്‍ സൂക്ഷിച്ചിരുന്ന രഹസ്യ രംഗങ്ങളുമാണ് കേസില്‍ നിര്‍ണ്ണായകമായത്. അഞ്ച് മാസം നീണ്ടു നിന്ന വിചാരണയില്‍ ആദ്യം വിസ്തരിച്ചത് ആക്രമണത്തില്‍ തലനാരഴിക്ക് രക്ഷപ്പെട്ട അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെയായിരുന്നു. നിനോ മാത്യു നടത്തിയ ക്രുര ക്രൃത്യങ്ങള്‍ ദൃക്‍സാക്ഷി കൂടിയായ ലിജീഷ് അക്കമിട്ട് നിരത്തി. സംഭവത്തില്‍ അനുശാന്തിയുടെ പങ്ക് വെളിവാക്കാന്‍ നിരവധി തെളിവുകളാണ് പ്രോസിക്യുഷന്‍ ഹാജരാക്കിയത്.
ലിജീഷിന്റെ വീടിന്റെ സമഗ്ര ദൃശ്യങ്ങള്‍ അടങ്ങിയ വിഡീയോ വാടസ്ആപിലൂടെ അനുശാന്തി നിനോ മാത്യുവിന് അയച്ച് നല്‍കിയിരുന്നു. ഇതിന് പുറമെ മൊബൈല്‍ സന്ദേശങ്ങളില്‍ ഒരുമിച്ച് ജീവിക്കുന്നതിനായുളള തയ്യാറെടുപ്പുകളും കണ്ടെത്തി. നിനോ മാത്യുവിന്റെ പൊലീസ് കണ്ടെത്തിയ ലാപ്പ്ടോപ്പില്‍ പ്രതികള്‍ തമ്മിലുളള രഹസ്യ രംഗങ്ങളുണ്ടായിരുന്നു. ഈ രംഗങ്ങള്‍ അടച്ചിട്ട കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് കോടതി തെളിവായി സ്വീകരിച്ചത്. ഈ തെളിവുകളാണ് അക്ഷരാര്‍ത്ഥത്തില്‍ അനുശാന്തിയെ കുടുക്കിയത്.
49 സാക്ഷികളെ പ്രോസിക്യുഷന്‍ വിസ്തരിച്ചപ്പോള്‍ പ്രതിഭാഗത്തിന് ഹാജരാക്കാനായത് കേവലം ഒരു സാക്ഷിയെ. അതും ഫലം കണ്ടില്ല. വിചാരണയ്‌ക്ക് ഒടുവില്‍ കോടതി തന്നെ ചോദിച്ചു കുട്ടിയെ കൊല്ലാന്‍ പറഞ്ഞ അമ്മയാണോ എന്ന്...