എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റ സംഭവം: എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ
- പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
]കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്.എഫ്.ഐ കാരയാട് ലോക്കൽ സെക്രട്ടറി എസ്.എസ്.വിഷ്ണുവിനാണ് തിങ്കളാഴ്ച്ച രാത്രിയോടെ വെട്ടേറ്റത്. അക്രമി സംഘത്തിൽ ആറ് പേരുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
തന്നെ ആക്രമിച്ചത് എസ് ഡി പി ഐ പ്രവർത്തകരാണെന്നും മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയതെന്നും അക്രമി സംഘത്തെ കണ്ടാലറിയാമെന്നും വിഷ്ണു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രദേശത്ത് എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ വിഷ്ണു നേരത്തെ പരാതി നൽകിയിരുന്നു.ഇതിലുള്ള പ്രതികാരമായാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്.
കാരയാട് നടന്ന ഡിവൈഎഫ്ഐയുടെ യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു വിഷ്ണുവിനെ നേരെ ആക്രമണം നടന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.