ദില്ലി: ജെഡിയു മുതിര്‍ന്ന നേതാവ് ശരത് യാദവിന്റെ രാജ്യസഭാ അംഗത്വം റദ്ദാക്കി. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവാണ് ജെഡിയുവിന്‍റെ പരാതിയെ തുടര്‍ന്ന് ശരത് യാദവിന്റെ അംഗത്വം റദ്ദ് ചെയ്തത്. 

ജെഡിയു മെമ്പര്‍ഷിപ്പിലാണ് ശരത് യാദവ് രാജ്യസഭയിലെത്തിയത്. ജെഡിയു അംഗത്വം സ്വമേധയാല്‍ ഉപേക്ഷിച്ചതിനാല്‍ ശരത് യാദവിന്റെ രാജ്യസഭാംഗത്വം റദ്ദാക്കുന്നുവെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയത്. 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബിജെപി സഖ്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച നേതാവായിരുന്നു ശരത് യാദവ്. തുടര്‍ന്ന് പാര്‍ട്ടി തന്നെ ഇരു ചേരിയായി മാറിയിരുന്നു. ബിജെപി നേതൃത്വത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച പാര്‍ട്ടി അംഗങ്ങള്‍ ശരത് യാദവനിന് കീഴില്‍ അണി നിരന്നിരുന്നു. 

ജെഡിയു മെമ്പര്‍ഷിപ്പില്‍ പാര്‍ട്ടിയിലെത്തിയ അലി അന്‍വറിനെയും രാജ്യസഭയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് പരാതി. ശരത് യാദവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനെതിരെ ശക്തമായി പ്രതിഷേധിച്ച നേതാവാണ് അന്‍വര്‍ അലി.