''ഗംഗ ശുദ്ധമായി അവശേഷിക്കുകയും വേണം, നമ്മുടെ പാപങ്ങൾ അവിടെ കഴുകിക്കളയുകയും വേണം. മാത്രമല്ല എല്ലാവരും നഗ്നരായാണ് ഗംഗാ സ്നാനത്തിനിറങ്ങുന്നത്. ഗംഗാ മാതാ വിജയിക്കട്ടെ.'' ഇതായിരുന്നു ശശി തരൂർ ട്വീറ്ററിൽ കുറിച്ചത്.
ദില്ലി: ശശി തരൂർ വീണ്ടും വിവാദത്തിലേക്ക്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗംഗാസ്നാനത്തെ വിമർശിച്ച ശശി തരൂരിന് മറുപടിയുമായി ബിജെപി വക്താവ് നളിൻ കോലി രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് കുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ് രാജിലെത്തിയ യോഗി ഗംഗയിൽ സ്നാനം നടത്തിയത്. 'എല്ലാവരും നഗ്നരായാണ് ഗംഗയിൽ സ്നാനം നടത്തുന്നത്' എന്നായിരുന്നു യോഗി ആദിത്യനാഥിനെ വിമർശിച്ചുകൊണ്ട് ശശി തരൂർ നടത്തിയ പ്രസ്താവന. എന്നാൽ ഹൈന്ദവ ആചാരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ശശി തരൂരിനെപ്പോലെയുള്ള ഒരു വ്യക്തി യോഗി ആദിത്യനാഥിനെ വിമർശിച്ചത് നിർഭാഗ്യകരമാണ് എന്ന് ബിജെപി വക്താവ് നളിൻ കോലി കുറ്റപ്പെടുത്തി..
''വളരെ നിർഭാഗ്യകരമായ ഒന്നാണിത്. ഉന്നതവിദ്യാഭ്യാസമുള്ള, ഹൈന്ദവ ആചാരങ്ങൾ പാലിക്കുന്ന, ശശി തരൂരിനെപ്പോലെയുള്ള ബഹുമാന്യനായ ഒരു വ്യക്തിയിൽ നിന്നും ഇത്തരം വാക്കുകൾ പ്രതീക്ഷിച്ചില്ല.'' തരൂരിന്റെ പോസ്റ്റിന് മറുപടിയായി കോലി പറഞ്ഞു. 'ഗംഗ ശുദ്ധമായി അവശേഷിക്കുകയും വേണം, നമ്മുടെ പാപങ്ങൾ അവിടെ കഴുകിക്കളയുകയും വേണം. മാത്രമല്ല എല്ലാവരും നഗ്നരായാണ് ഗംഗാ സ്നാനത്തിനിറങ്ങുന്നത്. ഗംഗാ മാതാ വിജയിക്കട്ടെ.' ഇങ്ങനെയായിരുന്നു ശശി തരൂർ ട്വീറ്ററിൽ കുറിച്ചത്.
''ഒരു മുസ്ലീമിന്റെയോ ക്രിസ്ത്യാനിയുടെയോ മറ്റേതെങ്കിലും മതവിഭാഗത്തിന്റെയോ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് തരൂരിന്റെ ഇത്തരമൊരു ട്വീറ്റ് ആർക്കും കണ്ടെത്താൻ സാധിക്കില്ല. എന്തിനാണ് അദ്ദേഹം ഇങ്ങനെ പെരുമാറുന്നത്? കുംഭമേളയിലെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യാൻ പോകുന്നവർ കോട്ടും ടൈയും ധരിച്ചാണോ പോകുന്നത്? മറ്റ് മന്ത്രിമാർക്കൊപ്പമാണ് അദ്ദേഹം കുംഭമേളയിൽ പങ്കെടുക്കാൻ പോയത്. മറ്റ് വ്യക്തികളെക്കൂടി ബഹുമാനിക്കാൻ തരൂർ പഠിക്കേണ്ടിയിരിക്കുന്നു.'' കോലി പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അധികം താമസിയാതെ ഗംഗാസ്നാനത്തിനെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
