
കണ്ണൂര്‍: സിംഗപ്പൂരിലേക്കുള്ള ജോലി വിസയുടെ പേരിൽ കണ്ണൂരിൽ നിന്നുള്ള യുവാക്കളുടെ പണം അജ്ഞാത സംഘം തട്ടിയതായി പരാതി. ചെന്നൈ കേന്ദ്രീകരിച്ചുള്ള മലയാളി സംഘത്തെക്കുറിച്ച് തട്ടിപ്പിനിരയായവര്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.സിംഗപ്പൂര്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റേതെന്ന പേരിൽ പണംവാങ്ങി വ്യാജ വിസ നൽകിയെന്നാണ് പരാതി. പൊലീസിൽ പരാതി എത്തിയതോടെ സംഘത്തിന്റെ ഫോണുകൾ സ്വിച്ചോഫാണ്.
സിംഗപ്പൂരിലെ പ്രമുഖ കമ്പനിയുടെ വിവിധ തസ്തികകളിലേക്കുള്ള വിസക്ക് പണംനൽകിയ മൂന്ന് പേരാണ് കബളിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിസക്കായി തുടക്കത്തിൽ മെഡിക്കൽ ക്ലിയറൻസിനായുള്ള 6000 രൂപയൊഴികെ മറ്റൊന്നും വേണ്ടെന്നും പണം സിംഗപ്പൂരിൽ എത്തിയ ശേഷം മാത്രം നൽകിയാൽ മതിയെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ പിന്നീട് 60,000 രൂപ വേണമെന്നായി. ഇതിൽ 24,000 രൂപ മൂവരും ചേര്‍ന്ന് നൽകി. പകരം ഓഫര്‍ലെറ്റരും വിസയും ലഭിച്ചു.
പക്ഷെ സംഘത്തെ നേരിൽകാണാനുള്ള ശ്രമങ്ങളൊന്നും നടന്നതുമില്ല. ഏറ്റവുമൊടുവിൽ ഈ മാസം 28ന് ടിക്കറ്റ് റെഡിയാമെന്നും ഉടൻ പണം അക്കൗണ്ടിലിടണമെന്നും അറിയിപ്പ് വന്നു. എന്നാൽ നേരിട്ട് കാണാതെ പണം തരാനാവില്ലെന്ന് പറഞ്ഞതോടെ തര്‍ക്കമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കിട്ടിയ വിസ വ്യാജമാണെന്ന് യുവാക്കൾക്കും കുടുംബത്തിനും മനസിലായത്.
പിന്നീടുള്ള ഫോൺ വിളികളിൽ ആദ്യം 24,000 രൂപ ടിക്കറ്റിന് ആവശ്യപ്പെട്ട സംഘം അവസാനം ഉള്ള തുക അക്കൗണ്ടിലിടാനാമ് ആവശ്യപ്പെടുന്നത്. ചെന്നൈയിൽ വെച്ച് നടന്ന മെഡിക്കൽ ക്ലിയറൻസ് ടെസ്റ്റിലടക്കം ഒരിട്ടത്തും വെച്ച് നേരിട്ട് കാണാൻ സംഘം തയാറായില്ല. ബഷീര്‍ എന്ന് പേരുള്ളയാളുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ വിലാസങ്ങളിൽ നിന്നാണ് ഇടപാടുകൾ മുഴുവൻ.
തങ്ങളുടേതിന് സമാനമായി കേരളത്തിലുടനീളം നിരവധി പേരും തട്ടിപ്പിനിരയായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ഫേസ്ബുക്ക് വഴിയും മറ്റുമുള്ള ജോലി വാഗ്ദാനങ്ങളിലെ ചതിക്കുഴികളിലേക്ക് കൂടിയാണ് സംഭവം വിരൽ ചൂണ്ടുന്നത്.
