ഉത്തര്‍പ്രദേശ്: ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് പോലീസ് അറസ്റ്റ് ചെയ്ത സഹോദരിമാര്‍ക്ക് പറയാനുണ്ടായിരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പിതാവ് മറ്റൊരു വിവാഹം ചെയ്യുന്നത് ഒഴിവാക്കാനായാണ് സഹോദരിമാര്‍ ഇങ്ങനെയൊരു കൃത്യം ചെയ്തത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നിന്നാണ് സഹോദരിമാരായ ശിവാനി ദേവിയെയും പ്രിയങ്കാ ദേവിയെയും പോലീസ് അറസ്റ്റ് ചെയ്തത്. 

ഈ മാസം 10നാണ് ഇരുവരും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോന്നത്. സംഭവം പത്രങ്ങളില്‍ വാര്‍ത്തയാവുകയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്‌തോടെ മൂന്ന് ദിവസത്തിനു ശേഷം കുഞ്ഞിനെ ഇവര്‍ റോഡരികില്‍ ഉപേക്ഷിച്ചു. ഭരത്പൂരിലെ ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞാണിതെന്നും എത്രയും വേഗം പോലീസ് സ്‌റ്റേഷനിലെത്തിക്കണമെന്നും എഴുതിയ കുറിപ്പും കുഞ്ഞിനടുത്ത് വച്ചു. 

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സഹോദരിമാരെ പോലീസ് തിരിച്ചറിഞ്ഞ് അന്വേഷണം തുടങ്ങിയത്. ഇവര്‍ എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ ആശുപത്രി ജീവനക്കാരന്‍ ഓര്‍ത്തിരുന്നതും പോലീസിന് സഹായകമായി. രണ്ട് വര്‍ഷം മുമ്പ് തങ്ങളുടെ 12 വയസ്സുകാരനായ സഹോദരന്‍ മരിച്ചെന്നും അമ്മ അതോടെ വിഷാദത്തിനടിപ്പെട്ടെന്നും ഇരുവരും പോലീസിനോട് പറഞ്ഞു. 

ആണ്‍കുഞ്ഞിനു വേണ്ടി അച്ഛന്‍ ലക്ഷ്മണ്‍ സിങ് വേറൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പൂര്‍ണമായും തകര്‍ന്നുപോയ അമ്മയെ തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് എത്തിക്കാനും അച്ഛനെ രണ്ടാം വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുമാണ് ആണ്‍കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് ഇവര്‍ പറയുന്നത്. ഒരാണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, ആശുപത്രിയില്‍ നിന്ന് ഏതെങ്കിലും കുഞ്ഞിനെ വാങ്ങാനാകുമോ എന്ന് നഴ്‌സുമാരോട് അന്വേഷിച്ചിരുന്നു. 

നിയമപരമായ നൂലാമാലകളും ലഭിക്കാവുന്ന ശിക്ഷയും കാരണം അതും നടന്നില്ല. തുടര്‍ന്നാണ് പരിചയക്കാരനായ മനീഷിന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ സഹോദരിമാര്‍ പദ്ധതിയിട്ടത്. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശിവാനി ഭര്‍ത്താവിനൊപ്പം മഥുരയിലാണ് താമസം. ബിരുദ വിദ്യാര്‍ഥിനിയായ പ്രിയങ്കയും വിവാഹിതയാണ്.