നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ സഹായവും ചെയ്യുമെന്ന് ഇപിഎസ് അജിത്കുമാറിന്റെ കുടുംബത്തെ അറിയിച്ചു.
ചെന്നൈ: ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച അജിത്കുമാറിന്റെ അമ്മയെ ഫോണിൽ വിളിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ സഹായവും ചെയ്യുമെന്ന് ഇപിഎസ് അജിത്കുമാറിന്റെ കുടുംബത്തെ അറിയിച്ചു. പ്രതിപക്ഷ നേതാക്കൾ ശിവഗംഗ കസ്റ്റഡിക്കൊലപാതകത്തിൽ വിമർശനം ശക്തമായിരിക്കെയാണ് ഇപിഎസ് ഫോണിൽ വിളിച്ചത്.
ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി.അജിത് കുമാറിനാണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ച് ജീവൻ നഷ്ടമായത് . മധുര സ്വദേശിയായ നികിത എന്ന സ്ത്രീ നൽകിയ പരാതിയിൽ വെള്ളിയാഴ്ച അജിത് അടക്കം 5 ക്ഷേത്രജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ കാറിന്‍റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും മടങ്ങിവന്നപ്പോൾ ബാഗിലുണ്ടായിരുന്ന ഒൻപതര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടു എന്നുമായിരുന്നു നികിതയുടെ പരാതി.
മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് മൊഴി നൽകിയിരുന്നു. എന്നാൽ അജിത്തിനെ വീണ്ടും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പൊലീസ് വാനിൽ വച്ച് ക്രൂരമായി മർദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുൻപ് മരണം സംഭവിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അജിത്തിന് മോഷണവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു
സർക്കാരിനോട് വിശദീകരണം നൽകാൻ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. തീവ്രവാദിയെ പോലെ യുവാവിനെ കൈകാര്യം ചെയ്യേണ്ട സാഹചര്യം എന്തായിരുന്നുവെന്ന ചോദ്യം ഇന്നലെ കോടതി ഉയർത്തിയിരുന്നു. അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മൗനം തുടരുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ ചുമതല നിർവ്വഹിക്കുന്ന സ്റ്റാലിൻ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നെങ്കിലും ശിവഗംഗ സംഭവത്തെ കുറിച്ച് പ്രതികരിച്ചില്ല. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ പരസ്യമായി കാര്യങ്ങൾ വിശദീകരിക്കണമെന്നും സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്നുമായിരുന്നു സ്റ്റാലിൻ്റെ പ്രതികരണം.


