യുദ്ധത്തെ പിന്തുണച്ചാൽ റഷ്യയ്ക്കെതിരെ അമേരിക്കൻ പിന്തുണ കിട്ടുമെന്ന് യൂറോപ്പ് വ്യാമോഹിച്ചെന്നും ഇറാൻ വിദേശകാര്യമന്ത്രി പരിഹസിച്ചു. അതിനിടെ അബുദാബിയിൽ ആക്രമണ ദൃശ്യങ്ങൾ പകർത്തിയ 45 പേർ അറസ്റ്റിലായി.

ടെഹ്റാൻ: ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായയെ ബാധിക്കുന്ന പ്രസ്താവനയുമായി ഇറാൻ. റഷ്യയുമായുള്ള എണ്ണ ഇടപാടിന്റെ പേരിൽ ഇന്ത്യയെ അമേരിക്ക മാസങ്ങളോളം ബുദ്ധിമുട്ടിച്ചെന്നും ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക രാജ്യങ്ങളോട് കെഞ്ചുന്നു എന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. യുദ്ധത്തെ പിന്തുണച്ചാൽ റഷ്യയ്ക്കെതിരെ അമേരിക്കൻ പിന്തുണ കിട്ടുമെന്ന് യൂറോപ്പ് വ്യാമോഹിച്ചെന്നും ഇറാൻ വിദേശകാര്യമന്ത്രി പരിഹസിച്ചു. അതിനിടെ അബുദാബിയിൽ ആക്രമണ ദൃശ്യങ്ങൾ പകർത്തിയ 45 പേർ അറസ്റ്റിലായി.

അതേസമയം, ഇന്ധന പ്രതിസന്ധിയിൽ കടുത്ത ആശങ്ക തുടരവേ, ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ഇന്ത്യൻ ടാങ്കറുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകി. ഇന്ത്യ സുഹൃദ് രാജ്യമാണെന്നും ഹോർമുസിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ ചരക്ക് നീക്കത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി അറിയിച്ചിരുന്നു. ശിവാലിക്, നന്ദ ദേവി എന്നീ എൽപിജി ടാങ്കറുകൾക്കാണ് ഇറാൻ അനുമതി നല്കിയത്. കൂടുതൽ ഇന്ത്യൻ ടാങ്കറുകൾക്ക് അനുമതി നൽകുന്നത് ഇറാൻ്റെ പരിഗണനയിലാണ്. കൊച്ചിയിൽ നിന്ന് ഇറാൻ നാവികരെ അർമേനിയയിൽ എത്തിക്കുകയായിരുന്നു. നാവികരെ കൊണ്ടു പോയത് തുർക്കിയുടെ ചാർട്ടേഡ് വിമാനത്തിലെന്നാണ് റിപ്പോർട്ട്. അതിനിടെ, ഇറാൻ ഇന്ത്യയുടെ സുഹൃത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറാൻ പ്രസിഡൻറിനോട് മോദി ഇങ്ങനെ പറഞ്ഞതായി ഇറാൻ ആണ് വ്യക്തമാക്കിയത്. നയതന്ത്രതലത്തിൽ ഉചിതമായതെല്ലാം ചെയ്യുമെന്ന് മോദി അറിയിച്ചെന്നും ഇറാൻ പറയുന്നു.

അതിനിടെ, അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മറുപടി നൽകുന്നതിനായി സജ്ജമാക്കിയ വിനാശകാരികളായ സൂയിസൈഡ് നേവൽ ഡ്രോണുകളുടെ വലിയൊരു ശേഖരം പുറത്തിറക്കി ഇറാൻ. തങ്ങളുടെ ഭൂഗർഭ 'മിസൈൽ നഗരങ്ങളിൽ' നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ കടൽപ്പാതകളിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തുന്നതിനായി നൂറുകണക്കിന് ഡ്രോൺ ബോട്ടുകളാണ് ഇറാൻ സൈന്യം വിന്യസിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് കടലിനടിയിലൂടെ സഞ്ചരിക്കുന്ന ഇത്തരം ഡ്രോണുകൾ ആദ്യമായി യുദ്ധമുഖത്ത് ഉപയോഗിച്ചത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

അതേസമയം, ഇറാൻ - ഇസ്രായേൽ - അമേരിക്ക യുദ്ധം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ആയുധ നിർമ്മാണശാലകളും ഉൾപ്പെടെ 200-ലധികം ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനെയിക്ക് പരിക്കേറ്റതായും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾക്കിടയിലും തിരിച്ചടി നൽകുന്നത് തുടരുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

YouTube video player