മുന്നോട്ട് പോകുമ്പോള്‍ ഇനിയും പല റെക്കോര്‍ഡുകളും കടപുഴകി വീഴും

മോസ്കോ: ലോകത്തെ മുഴുവന്‍ ഒരു പന്തിന് ചുറ്റുമാക്കി ലോകകപ്പ് എന്ന് ഏറ്റവും വലിയ കായിക മാമാങ്കത്തിന്‍റെ ഗ്രൂപ്പ് റൗണ്ടുകള്‍ ടീമുകള്‍ പിന്നിട്ട് കഴിഞ്ഞു. ഇനി പ്രീക്വാര്‍ട്ടറിന്‍റെ ആവേശം അലതല്ലാന്‍ പോകുന്ന ലോകകപ്പില്‍ ഇതിനകം പിറന്ന ചില റെക്കോര്‍ഡുകള്‍ ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. 32 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ കളിയുടെ അവസാന നിമിഷം പിറന്ന ഗോളുകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ച് കഴിഞ്ഞു.

മത്സരത്തിന്‍റെ 85-ാം മിനിറ്റ് ശേഷം 25 ഗോളുകളാണ് ഇതുവരെ ലോകകപ്പില്‍ പിറന്നത്. നേരത്തേ ഫ്രാന്‍സ് വേദിയൊരുക്കിയ 1998 ലോകകപ്പില്‍ വീണ 24 ഗോളുകളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 1998 ലോകകപ്പിനുണ്ടായിരുന്ന മറ്റൊരു സവിശേഷത കൂടി റഷ്യ മാറ്റിക്കുറിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സെല്‍ഫ് ഗോള്‍ പിറന്നതിന്‍റെ വേദനയും 2018 ലോകകപ്പിന് സ്വന്തമായി. ഒമ്പത് സെല്‍ഫ് ഗോളുകളാണ് ഇതുവരെ പിറന്നിരിക്കുന്നത് കൂടാതെ. 24 പെനാല്‍റ്റികളുമായി അതിന്‍റെ എണ്ണത്തിലും റഷ്യ മുന്നിലെത്തി.