സ്വന്തം അച്ഛനെ കൊന്ന മകന്‍ അറസ്റ്റില്‍ 10 വർഷത്തിനു ശേഷം മകൻ പിടിയിൽ

തിരുവല്ല: 10 വര്‍ഷം മുമ്പ് തിരുവല്ലയിലെ വള്ളംകുളം സ്വദേശിയും സ്പിരിറ്റ് വ്യാപാരിയുമായ അരുണ്‍ കൊല്ലപ്പെട്ട കേസില്‍ മകന്‍ അറസ്റ്റില്‍. അരുണിന്റെ കൊലപാതകത്തില്‍ മകൻ മജ്നുവിനെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. അമ്മയെയും സഹോദരിയെയും നിരന്തരം മര്‍ദ്ദിച്ചിരുന്നതാണ് അച്ഛനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി സമ്മതിച്ചു. 

ഇരവിപേരൂര്‍ സ്വദേശിയായ അരുണിനെ 2007 നവംബര്‍ 23ന് രാത്രിയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്പിരിറ്റ് മാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സംശയം. ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് അന്വേഷണം ഏറ്റെടുത്തതോടെ അരുണിന്‍റെ മകനെയും പലതവണ ചോദ്യം ചെയ്തു. മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 

അരുൺ അമ്മയെയും സഹോദരിയെയും നിരന്തരം മർദ്ദിക്കുന്നതാണ് കൊലപ്പെടുത്താൻ കാരണം. കൊലപാതകം നടക്കുന്പോള്‍ 14 വയസ് മാത്രമാണ് പ്രായമുണ്ടായിരുന്നതെന്നതിനാല്‍ ജുവനൈല്‍ നിയമപ്രകാരമാണ് കേസ് പരിഗണിക്കുക. കൊലപാതകത്തില്‍ പങ്കാളികളായ മകന്‍റെ രണ്ട് സുഹൃത്തുക്കളെ ഉടന്‍ പിടികൂടുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.