ദില്ലി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. തിരുത്തല്‍ ഹര്‍ജിയിന്മേലുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോ ഇറങ്ങും. ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, യു.യു.ലളിത്, പി.സി.പന്ഥ് എന്നിവരടങ്ങിയ ആറംഗ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത്. 

ഉച്ചയ്ക്ക് ഒന്നര മണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ പരിഗണിച്ച തിരുത്തല്‍ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നിട്ടില്ല. ജഡ്ജിമാര്‍ മാത്രമിരുന്ന് എടുത്ത തീരുമാനം ഉത്തരവായി ഇറങ്ങുമ്പോള്‍ മാത്രമെ തിരുത്തല്‍ ഹര്‍ജിയില്‍ അനുകൂല തീരുമാനമാണോ, അതോ ഹര്‍ജി തള്ളിയോ എന്നതൊക്കെ വ്യക്തമാകൂ.

ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ പിന്നീട് കേസിലെ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കും. പിന്നീട് കേസ് തുറന്ന കോടതിയില്‍ വീണ്ടും കേള്‍ക്കും. അതല്ലെങ്കില്‍ തിരുത്തല്‍ ഹര്‍ജി തള്ളി നടപടികള്‍ അവസാനിപ്പിക്കും. 

സൗമ്യയെ ഗോവിന്ദസ്വാമി കൊലപ്പെടുത്തിയ എന്നതിന് നേരിട്ട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഗോവിന്ദസ്വാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേട്ടാണ് സുപ്രീംകോടതി തള്ളിയത്. തിരുത്തല്‍ ഹര്‍ജികൂടി തള്ളിയാല്‍ ഈ കേസില്‍ മറ്റ് വഴികളൊന്നും സര്‍ക്കാരിന് മുമ്പിലില്ല.