എസ്പി നിശാന്തിനിയുടെ നിയമനം പരാതിയുമായി വനിതാ-ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ‍ ആരോപണങ്ങള്‍ നിക്ഷേധിച്ച് വകുപ്പ് സെക്രട്ടറി

തിരുവനന്തപുരം: പൊലീസിൽ സുപ്രധാന ചുമതലയുള്ള എസ്.പി നിശാന്തിനിയെ വനിതാ ശിശു ക്ഷേമ വകുപ്പിലെ മൂന്നു പ്രധാന തസ്തികകളുടെ അധിക ചുമതല നല്‍കിയതിനെതിരെ പരാതിയുമായി വകുപ്പിലെ ഉദ്യോഗസ്ഥര്‍. തങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിലൂടെ കിട്ടേണ്ട തസ്തികകള്‍ എസ്.പിക്ക് നല്‍കിയതിനെതിരായ പരാതി ഉദ്യോഗസ്ഥര്‍ വകുപ്പ് മന്ത്രി കെ.കെ ശൈലജയെ അറിയിച്ചു . 

ക്രൈംബ്രാഞ്ച് എസ്.പിയായ നിശാന്തിനിക്ക് വനിതാ ബറ്റാലിയന്‍ കമാന്‍റിന്‍റെ അധിക ചുമതലയുമുണ്ട് . ഇതിന് പുറമേയാണ് വനിതാ ശിശു ക്ഷേമ വകുപ്പിലെ അധിക ചുമതല കൂടി നല്‍കിയത് . നിര്‍ഭയ നോഡൽ ഓഫീസർ , ജെണ്ടർ പാർക്ക് സിഇഒ, ഇൻറർഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സ്പെഷ്യല്‍ ഓഫീസർ എന്നി ചുമതലകള്‍ . പൊലീസിൽ ജോലിത്തിരക്കുള്ള ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് അധിക ചുമതലകള്‍ കൂടി നല്‍കിയതിന് പിന്നിൽ ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ താല്‍പ്പര്യമെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം.

മുഖ്യമന്ത്രിയുടെ ഓഫീസിനെയും ജീവനക്കാരുടെ സംഘടനകള്‍ പരാതി അറിയിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥാന കയറ്റപോസ്റ്റുകള്‍ ഐപിഎസ് ഉദ്യോഗസ്ഥ കൈടയക്കുന്നുവെന്നാണ് ആക്ഷേപം. കസ്റ്റഡി മർദനത്തിന് വകുപ്പു തല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയാണ് നിശാന്തനി. എന്നാൽ ആരോപണങ്ങള്‍ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ നിഷേധിച്ചു. സ്ത്രീകളുടെ കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യേണ്ട തസ്തികയായതുകൊണ്ടാണ് നിശാന്തിനിയെ ആഭ്യന്തരസെക്രട്ടറി അനുമതിയോടെ തെരഞ്ഞെടുത്തത്. പൊലീസിൽ നിന്നും വനിത-ശിശുക്ഷേമ വകുപ്പിലേക്ക് സേവനം വിട്ടുകിട്ടാന്‍ കത്തും നൽകുമെന്നും ബിജു പ്രഭാകർ പറഞ്ഞു.