എസ്.ബി.ഐ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ 31 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടിയാരുന്നത്.

മംഗലാപുരം: റണ്‍വേയില്‍ നിന്ന് വിമാനം പറന്നുയരുന്നതിന് തൊട്ട് മുന്‍പ് എഞ്ചിനില്‍ നിന്ന് തീയും പുകയും കണ്ടത് പരിഭ്രാന്തി പരത്തി. മഗംലാപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. എസ്.ബി.ഐ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ 31 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടിയാരുന്നത്.

രാവിലെ 8.50ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് എസ്.ജി 1007 വിമാനമാണ് യാത്ര റദ്ദാക്കിയത്. പറന്നുയരുന്നതിന് തൊട്ട് മുന്‍പ് എഞ്ചിനില്‍ അസ്വാഭാവികത തിരിച്ചറിഞ്ഞ പൈലറ്റ്, ഉടന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിച്ചു. വിമാനം റണ്‍വേയില്‍ നിന്ന് മാറ്റുകയും ചെയ്തു. അഗ്നിശമന സേന അടക്കമുള്ളവര്‍ എന്ത് സാഹചര്യവും നേരിടാന്‍ സന്നദ്ധമായി എത്തിയെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. യാത്രക്കാരെ മുഴുവന്‍ സുരക്ഷിതമായി പുറത്തിറക്കി.

ഇന്നും നാളെയുമുള്ള വിവിധ വിമാനങ്ങളില്‍ യാത്രക്കാരെ ഹൈദരാബാദിലെത്തിക്കുമെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. യാത്ര റദ്ദാക്കിയവര്‍ക്ക് പണം പൂര്‍ണ്ണമായും തിരിച്ചു നല്‍കി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.