എംബിബിഎസ്, ബിഡിഎസ് സ്പോട്ട് അഡ്മിഷനുള്ള വിജ്ഞാപനം ഇറങ്ങി. ഇനി 71 സീറ്റിലേക്ക് മാത്രമാണ് മെഡിക്കൽ സ്പോട്ട് അഡ്മിഷൻ നടക്കുക. 

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് സ്പോട്ട് അഡ്മിഷനുള്ള വിജ്ഞാപനം ഇറങ്ങി. ഇനി 71 സീറ്റിലേക്ക് മാത്രമാണ് മെഡിക്കൽ സ്പോട്ട് അഡ്മിഷൻ നടക്കുക. നാളെയും മറ്റന്നാളുമായി അഡ്മിഷൻ നടക്കുമെന്നാണ് സർക്കാർ വിജ്ഞാപനം വിശദമാക്കുന്നത്. റാങ്കിൽ മുന്നിലുള്ള 93 വിദ്യാർഥികളുടെ സീറ്റിൽ മാറ്റമുണ്ടാകില്ല. 4 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികൾക്ക് ബുധനാഴ്ച വരെ സ്റ്റേ തുടരും .

തൊടുപുഴ അൽ.അസര്‍, ഡി.എം.വയനാട്, പാലക്കാട് പി.കെ.ദാസ്, വര്‍ക്കല എസ്.ആര്‍ മെഡിക്കൽ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള സ്റ്റേയാണ് സുപ്രീംകോടതി ബുധനാഴ്ചവരെ നീട്ടിയത്. അടുത്ത തിങ്കളാഴ്ചയ്ക്ക് മുൻപ് പ്രവേശന നടപടികള്‍ പൂർത്തികരിക്കാനാണ് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിർദ്ദേശം.ഈ സാഹചര്യത്തിലാണ് നാല് കോളജുകളിലേതൊഴികെ ഒഴിവുള്ള മെഡിക്കൽ സീറ്റുകളിൽ നാളെയും മറ്റന്നാളുമായി വീണ്ടും സ്പോർട്ട് അഡമിഷൻ നടത്താൻ സർക്കാർ തീരുമാനിച്ചത്.

നേരത്തെ സ്പോ‍ട്ട് അഡ്മിഷനിൽ സർക്കാർ കോളജുകളിൽ പ്രവേശനം ലഭിച്ച 93 വിദ്യാർഥികളുടെ സീറ്റ് സുരക്ഷിതമായിരിക്കും.ബാക്കിയുള്ള 71എംബിബിഎസ് സീറ്റുകളും 400 ബിഡിഎസ് സീറ്റുകളിലേക്കുമാകും ഇനി പ്രവേശനം. ഇപ്പോൾ സ്റ്റേയിലുള്ള നാല് കോളജുകളിലായി 550 സീറ്റുകളാണ് ഉളളത്. ബുധനാഴ്ച കോളജുകള്‍ക്ക് അനുകൂലമായി ഉത്തരവുവരുകയാണെങ്കിൽ ഈ സീറ്റുകളിലേക്ക് പ്രവേശനം നടത്താൻ കൂടുതൽ സമയം സർക്കാർ കോടതിയിൽ ആവശ്യപ്പെടും.