ചെന്നൈ: ഡിഎംകെ ആക്ടിംഗ് പ്രസിഡന്‍റായി എം.കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. പാർട്ടി ആസ്‌ഥാനമായ അണ്ണാ അറിവാലയത്തിൽനടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. രോഗബാധിതനായ കരുണാനിധിക്ക് കൂടുതൽ വിശ്രമം വേണമെന്നതിനാലാണ് സ്റ്റാലിന്റെ നിയമനം.
നേരത്തെ, കരുണാനിധി യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കരുണാനിധിയുടേയും ജനറൽ സെക്രട്ടറി അൻപഴകന്റെയും ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് എം.കെ സ്റ്റാലിനെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചത്. ഇത് ആദ്യമായാണ് ഡിഎംകെയിൽ ആക്ടിംഗ് പ്രസിഡന്റുണ്ടാകുന്നത്. മുമ്പ് പാർട്ടി ട്രഷററായിരുന്നു സ്റ്റാലിൻ.
കഴിഞ്ഞമാസം 20നു നടത്താൻ നിശ്ചയിച്ചിരുന്ന ജനറൽ കൗൺസിൽ യോഗം കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നു മാറ്റിവച്ചതാണ്. കലൈഞ്ജറെ പ്രസിഡന്റായി നിലനിർത്തികൊണ്ടു തന്നെയാണു സ്റ്റാലിൻ ഉന്നത പദവിയിലേക്ക് എത്തുന്നത്.
