അനുഗമിച്ചെത്തുന്നവർക്ക് ക്യാന്പിലേക്ക് പ്രവേശനമില്ല സുരക്ഷയ്ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍

കൊച്ചി: സംസ്ഥാന ഹജ്ജ് ക്യാമ്പിന് അടുത്തമാസം 31 ന് തുടക്കമാകും. ക്യാന്പിന്‍റെ ഉദ്ഘാടനം നെടുന്പാശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ 12.30ന് മന്ത്രി കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ആഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ 29 സര്‍വീസുകളാണ് ഇക്കുറിയുണ്ടാകുക. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സിയാല്‍ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്റുകളിലുമാണ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. 

ക്യാമ്പ് നടത്തിയിരുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കര്‍ ലഭ്യമല്ലാത്തതിനാലാണ് സിയാല്‍ അക്കാദമിയിലേക്ക് മാറ്റിയത്. തീര്‍ത്ഥാടകരെ അനുഗമിച്ചെത്തുന്നവര്‍ക്ക് ഇത്തവണ ക്യാമ്പിലേക്ക് പ്രവേശനമുണ്ടാകില്ല. സിയാല്‍ അക്കാദമിയിലെ സ്ഥലപരിമിതി മൂലമാണ് ഈ നിയന്ത്രണം. കസ്റ്റംസും സി.ഐ.എസ്.എഫും തീര്‍ത്ഥാടകരുടെ സൗകര്യം ഉറപ്പാക്കുന്നതിന് പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍റെ അധ്യക്ഷതയില്‍ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ക്യാമ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.