തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ മാനുവലില്‍ വീണ്ടും മാറ്റം. മിമിക്രി, നാടോടിനൃത്തം, കഥകളി, ഓട്ടൻതുള്ളൽ എന്നീ ഇനങ്ങൾ ആ‌ൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് നടത്താനുള്ള തീരുമാനം മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് കലോത്സവമാന്വലിൽ വീണ്ടും മാറ്റം വരുത്തിയത്. മിമിക്രി, നാടോടിനൃത്തം, കഥകളി, ഓട്ടൻതുള്ളൽ എന്നീവ ആൺ-പെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് നടത്താനായിരുന്നു മുൻ തീരുമാനം, അങ്ങിനെയെങ്കിൽ ഒരുപാട് വിദ്യാർത്ഥികൾക്ക് ഇതുവരെ കിട്ടിയ അവസരങ്ങൾ ഇല്ലാതാകുമെന്നായിരുന്നു ആക്ഷേപം. സിനിമാ പ്രവർത്തകരും മിമിക്രി കലാകാരന്മാരും നൃത്തഅധ്യാപകരും ഇക്കാര്യം ഉന്നയിച്ചതോടെയാണ് വിദ്യാഭ്യാസവകുപ്പ് പരീക്ഷണം ഉപേക്ഷിച്ചത്. 

മോണോ ആക്ട്, കേരളനടനം എന്നിവ ഒരുമിച്ച് നടത്താനുള്ള നീക്കം തുടക്കത്തിലേ വേണ്ടെന്ന് വച്ചു. ഗ്രേസ് മാർക്ക് ഒഴിവാക്കാനും മേള ക്രിസ്മസ് അവധിക്കു നടത്താനുമുള്ള നീക്കങ്ങളും ഉപേക്ഷിച്ചിരുന്നു. അതേ സമയം ഘോഷയാത്ര ഇത്തവണയില്ല. ഏഴ് ദിവസമായിരുന്ന മേള അഞ്ചുദിവസമാക്കി ചുരുക്കിയിട്ടുമുണ്ട്. ജനുവരി ആറുമുതൽ പത്ത് വരെ തൃശൂരിലാണ് മേള.