സൗദിയില്‍ ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെടുന്ന സ്‌പോണ്‍സറിനു കീഴില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളിക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാവുന്നതാണെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയവും വാണിജ്യ നിക്ഷേപ മന്ത്രാലയവും അറിയിച്ചു. എന്നാല്‍ ബിനാമി ബിസിനസ്സ് തെളിയിക്കുന്ന രേഖയോടപ്പം തൊഴിലാളി ബിനാമി ബിസിനസ്സില്‍ പങ്കാളിയല്ലന്ന് തെളിയിക്കുകയും വേണം. ബിനാമി ബിസിനസ്സ് അവസാനിപ്പിക്കുന്നതിനുള്ള മന്ത്രാലായങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. തൊഴില്‍ നിയമത്തിന്റെ 15ാം വകുപ്പ് പ്രകാരം ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെടുന്ന തൊഴിലുടമയില്‍ നിന്നും അനുമതിയില്ലാതെ തൊഴില്‍ സേവനം മാറ്റുന്നതിനുള്ള ഉത്തരവ് നടപ്പാക്കാന്‍ തൊഴില്‍ മന്ത്രിക്കു അധികാരം ഉണ്ടായിരിക്കും. ഈ അധികാരം ഉപയോഗിച്ചാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ക്കു പത്ത് ലക്ഷം റിയാല്‍ പിഴയും 2വവര്‍ഷം ജയില്‍ ശിക്ഷയും നല്‍കുമെന്ന് ബിനാമി ബിസിനസ്സ് വിരുദ്ദ നിയമത്തില്‍ പറയുന്നു. വിദേശിയാണങ്കില്‍ ശിക്ഷാകാലാവധിക്കു ശേഷം നാടുകടത്തും. വിദേശി സ്വന്തം നിലക്കു സ്വദേശിയുടെ ലൈസന്‍സ് ഉപയോഗിച്ച് സ്ഥാപനം നടത്തുന്നത് ബിനാമി ബിസിനസ്സായാണ് കണക്കാക്കുക. സ്വദേശിയുടെ പങ്കാളിത്തത്തോടെ നടത്തുന്നതും ബിനാമി ബിസിനസ്സിന്റെ പരിധിയില്‍ വരും.