വിമാനത്തില്‍ വച്ച് തമിഴ്നാട് ബിജെപി അധ്യക്ഷന്‍റെ പുറകിലിരുന്ന് ബിജെപിക്കെതിരെ മുദ്യാവാക്യം വിളിച്ച വിദ്യാർത്ഥിനി അറസ്റ്റില്‍. തൂത്തുക്കുടി വിമാനത്താവളത്തിലാണ് സംഭവം. ' ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെ'  എന്ന് മുദ്രാവാക്യം വിളിച്ചതിനാണ് ലോയിസ് സോഫിയ (28) എന്ന ഗവേഷക വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 

തൂത്തുക്കുടി: വിമാനത്തില്‍ വച്ച് തമിഴ്നാട് ബിജെപി അധ്യക്ഷന്‍റെ പുറകിലിരുന്ന് ബിജെപിക്കെതിരെ മുദ്യാവാക്യം വിളിച്ചതിന് അറസ്റ്റിലായ ഗവേഷക വിദ്യാർത്ഥിനി ലോയിസ് സോഫിയയ്ക്ക് ജാമ്യം ലഭിച്ചു. തൂത്തുക്കുടി വിമാനത്താവളത്തിലാണ് വിവാദമായ സംഭവം. ' ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെ' എന്ന് മുദ്രാവാക്യം വിളിച്ചതിനാണ് ലോയിസ് സോഫിയ (28) എന്ന ഗവേഷക വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനെതിരെ സ്റ്റാലിനടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. 

ക്യാനഡയിലെ മോണ്ട്രിയൽ സർവ്വകലാശാലയിലെ ​ഗവേഷക വിദ്യാർത്ഥിയായ ലോയിസ് സോഫിയ തൂത്തുക്കുടി സ്വദേശിനിയാണ്. ചെന്നെയില്‍ നിന്ന് തൂത്തുക്കുടിക്ക് വിമാനത്തില്‍ പോകവേ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിൾസായി സൗന്ദരരാജന് പുറകിയായി വിമാനത്തിലിരുന്ന ഇവർ ' ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെ' എന്ന മുദ്യാവാക്യമാണ് വിളിച്ചത്. 

തമിൾസായി സൗന്ദരരാജന്‍റെ പരാതിയില്‍ തമിഴ്നാട് പൊലീസ് വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തത്. സോഫിയ ലോയിസിനെ കണ്ടാൽ സാധാരണക്കാരിയല്ലെന്നും ഇവർ ഏതോ ഭീകര സംഘടനയിലെ അം​ഗമാണെന്നും തമിൾസായി ആരോപിച്ചിരുന്നു. എന്നാല്‍ വിദ്യാർത്ഥിനിയോട് കൂറെക്കൂടി സൌമ്യമായി പെരുമാറാന്‍ സഹയാത്രികര്‍ ബിജെപി അധ്യക്ഷനോട് പറഞ്ഞെങ്കിലും ഇവർ വിദ്യാർത്ഥിനിക്കെതിരെ തട്ടിക്കയറുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 

തന്‍റെ ബാഗേജ് എടുക്കുന്നതിനിടെ അവര്‍ ബിജെപിക്കെതിരെ മുദ്യാവാക്യം വിളിക്കുകയായിരുന്നു. എന്‍റെ സംസ്കാരം അനുവദിക്കാത്തത് കൊണ്ടാണ് താനപ്പോള്‍ പ്രതികരിക്കാതിരുന്നതെന്നും എന്തിനാണ് ഇങ്ങനെ മുദ്യാവാക്യം വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അത് അവരുടെ അഭിപ്രായ സ്വാതന്ത്രമാണെന്ന് പറഞ്ഞെന്നും തമിൾസായി സൗന്ദരരാജന്‍ പറഞ്ഞു. ഇങ്ങനെയാണോ അഭിപ്രായ സ്വാതന്ത്രം പ്രകടിപ്പിക്കേണ്ടതെന്നും തമിൾസായി സൗന്ദരരാജന്‍ ചോദിച്ചു. 

സെക്ഷന്‍ 505(1)(b), 290, ഐപിസി സെക്ഷന്‍ 75(1)(c) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ലോയിസ് സോഫിയയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ലോയിസ് സോഫിയ്ക്ക് വേണ്ടി പരാതി കൊടുക്കാന്‍ ചെന്നിട്ട് പോലീസ് സ്റ്റേഷനില്‍ പരാതി സ്വീകരിച്ചില്ലെന്ന് ലോയിസ് സോഫിയയുടെ അച്ഛന്‍ ഡോ.സ്വാമി പറഞ്ഞു. അതേസമയം ലോയിസ് സോഫിയയ്ക്കെതിരായ കേസ് അഭിപ്രായ സ്വാതന്ത്രത്തിനെതിരായ നടപടിയാണെന്നും അവരെ എത്രയും പെട്ടെന്ന് പുറത്ത് വിടണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.