മലപ്പുറത്ത് യുവാവ് വെടിയേറ്റു മരിച്ചു
മലപ്പുറം: പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ മാനത്തുമംഗലം കിഴിശേരി കുഞ്ഞിമുഹമ്മദിന്‍റെ മകൻ മാസിൻ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ട്.
കഴുത്തിനു വെടിയേറ്റ പരുക്കോടെ മാസിനെ വൈകീട്ട് അഞ്ചരയോടെ രണ്ടുപേർ ചേർന്ന് സ്കൂട്ടറിൽ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാസിനിന്റെ കാലിനും പരുക്കേറ്റിട്ടുണ്ട്. മാസിനിനെ പരിചരണത്തിനായി മാറ്റിയതോടെ രണ്ടുപേരും സ്ഥലംവിട്ടു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നെന്ന് അധികൃതർ പറഞ്ഞു.
നഗരത്തിലെ മാട് റോഡിൽ വച്ചാണു െവടിയേറ്റതെന്നാണു പൊലീസിന്റെ നിഗമനം. സുഹൃത്തുക്കളോടൊപ്പം എയർഗൺ ഉപയോഗിക്കാൻ പഠിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണു സൂചന.
സുഹൃത്തുക്കൾതന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നു കരുതുന്നു. കോഴിക്കോട് ഓഡിയോളജി എൻജിനീയറിങ് വിദ്യാർഥിയാണ് മാസിൻ. സ്കൂട്ടറിൽ ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോഴാണു കാലിനു പരുക്കേറ്റതെന്നാണു നിഗമനം.