തൃശൂർ ചേലക്കരയിൽ വിദ്യാർത്ഥിയെ ബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി. കിള്ളിമംഗലം കോളേജ് വിദ്യാർത്ഥി വിഷ്‍ണുവിനാണ് മർദ്ദനമേറ്റത്. മൂക്കിന് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കിള്ളിമംഗലം കോളേജിലെ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കാരണം .കോളേജിലെ എബിവിപി യൂണിറ്റ് പ്രസിഡന്‍റ് വിഷ്ണുവിന്‍റെ നേതൃത്വത്തിൽ
ഷൊർണ്ണൂർ ചേലക്കര റൂട്ടിലോടുന്ന മുതലംചിറ ബസ് കോളജിന് മുന്നിൽ വച്ച് വിദ്യാർത്ഥികൾ തടഞ്ഞു. തർക്കത്തിനിടെ ബസ് കണ്ടക്ടർ പണം സൂക്ഷിക്കുന്ന ബാഗ് ഉപയോഗിച്ച് വിഷ്ണുവിനെ മർദ്ദിച്ചെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മൂക്കിന് ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥിയെ മർദ്ദിച്ചതിന് കണ്ടക്ടർ കുഞ്ഞുമുഹമ്മദിന്‍റെ പേരിൽ ചേലക്കര പൊലീസിൽ പരാതി നൽകി. പെൺകുട്ടികളെ ബസിൽ കയറ്റാത്തതിന് വിമൻസ് സെല്ലിനും കുട്ടികൾ പരാതി നൽകിയിട്ടുണ്ട്. വിഷയമേറ്റെടുത്ത് തുടർന്നുള്ള ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
