റാഗിംഗ്: ഒളിച്ചോടിയ മൂന്ന് വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല
- കോളേജിലെ സീനിയർ വിദ്യാർഥികൾ മൂവരേയും റാഗിംഗ് എന്ന പേരിൽ നിരന്തരം മർദ്ദിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.
തിരുവനന്തപുരം: റാഗിംഗിനെ തുടർന്ന് കണാതായ തിരുവനന്തപുരത്തെ മൂന്ന് ബിഡിഎസ് വിദ്യാർഥികളെ ഇതുവരെ കണ്ടെത്താനായില്ല. വട്ടപ്പാറ പി എം എസ് ദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെയാണ് ഇന്നലെ മുതൽ കാണാതായത്.
മണക്കാട് സ്വദേശി മുഹമ്മദ് ഇസ്‍ലാൻ, വെഞ്ഞാറമൂട് സ്വദേശി ഗോവിന്ദ്, കൊല്ലത്തു നിന്നുള്ള അബ്ദുല്ല എന്നിവരെയാണ് കാണാതായ്. രാവിലെ ഇന്‍റേണൽ പരീക്ഷയക്കു വേണ്ടി വീട്ടിൽ നിന്നിറങ്ങിയവർ കേളേജിലെത്തിയിരുന്നില്ല. വൈകിട്ട് വീട്ടിലും തിരിച്ചെത്താതെയായതോടെയാണ് വിദ്യാര്‍ഥികളുടെ തിരോധാനം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കോളേജിലെ സീനിയർ വിദ്യാർഥികൾ മൂവരേയും റാഗിംഗ് എന്ന പേരിൽ നിരന്തരം മർദ്ദിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. നേരത്തെ പരാതിപ്പെട്ടിട്ടും കോളേജ് അധികൃതർ നടപടി എടുത്തില്ലെന്നും ബന്ധുകള്‍ ആക്ഷേപിക്കുന്നു.
എന്നാല്‍ കോളേജ് അധികൃതർ ഇക്കാര്യം നിഷേധിച്ചു. വിദ്യാർഥികളെ കാണാതായതിൽ രക്ഷിതാക്കളും കോളേജും പൊലീസിൽ വെവ്വേറെ പരാതി നൽകി. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വിദ്യാർത്ഥികൾ എറണാകുളം ഭാഗത്തുണ്ടെന്നാണ് പൊലീസിന് കിട്ടിയ സൂചന.