ഭോപ്പാല്‍: മാര്‍ക്ക് കൂടുമോ കുറയുമോ എന്നോര്‍ത്ത് കുട്ടികളെ അധികം ടെന്‍ഷനടിപ്പിക്കേണ്ടെന്നാണ് മധ്യപ്രദേശ് സര്‍ക്കാറിന്റെ തീരുമാനം. ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മാര്‍ക്കിന് പകരം ഇനി സ്‌മൈലികള്‍ നല്‍കാനാണ് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ സ്മൈലി പദ്ധതിക്ക് തുടക്കമാകും. 

വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതി തയ്യാറാക്കുന്ന രാജ്യശിക്ഷാ കേന്ദ്രയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ചെറിയ ക്ലാസുകള്‍ മുതല്‍ മറ്റുള്ള കുട്ടികളുമായി മത്സരിച്ച് പഠിക്കാനും കൂടുതല്‍ മാര്‍ക്ക് വാങ്ങാനും രക്ഷിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നത് അവസാനിപ്പിക്കാനാണ് ഇത്തരമൊരു നടപടി. ക്ലാസ് മുറികളിലെ പഠന പ്രവര്‍ത്തനങ്ങളിലൂടെയും വാചാ പരീക്ഷയിലൂടെയും കുട്ടികലുടെ കഴിവ് അളക്കും. വിഷയങ്ങള്‍ വേണ്ട രീതിയില്‍ പഠിച്ചിട്ടുള്ള കുട്ടികള്‍ക്ക് മൂന്ന് സ്മൈലികള്‍ ലഭിക്കും. വലിയ കുഴപ്പമില്ലെങ്കില്‍ രണ്ട് സ്നമൈലികളും കുറച്ചുകൂടി നന്നായിട്ട് പഠിക്കേണ്ടതുണ്ടെങ്കില്‍ ഒരു സ്മൈലിയും നല്‍കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ ജില്ലകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞുവെന്ന് ഉന്നത് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.