തിരുവനന്തപുരം: കോഴിക്കോട് മാൻഹോളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഓട്ടോഡ്രൈവർ നൗഷാദിനെ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായിട്ടാണ് എല്ലാവരും കണ്ടത്. എന്നാൽ നൗഷാദിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച സർക്കാർ നടപടിയെ ആക്ഷേപിക്കാനും വർഗീയവൽക്കരിക്കാനുമാണ് വെള്ളാപ്പള്ളി ശ്രമിച്ചതെന്ന് വി എം സുധീരന്‍ പറയുന്നു.
നൗഷാദിന്റെ ജീവത്യാഗത്തിന്റെ നന്മയും മഹത്വവും ഉൾക്കൊള്ളുന്നതിന് പകരം ആ സംഭവത്തെ തുടർന്ന് മതവിദ്വേഷവും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വളർത്താൻ ഇടവരുന്ന പ്രസംഗമാണ് വെള്ളാപ്പള്ളി ആലുവയിൽ നടത്തിയത്. ഇത് നിയമവിരുദ്ധമാണെന്നും അതിനാൽ അദ്ദേഹത്തിന്റെ പേരിൽ കേസ്സെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയത് ശരിയായ നടപടിയാണെന്ന് ഇന്നും ഉറച്ച് വിശ്വസിക്കുന്നുവെന്ന് സുധീരന്‍ പറയുന്നു.
ഇത്തരത്തിലുള്ള നടപടി വെള്ളാപ്പള്ളിയുടെയോ മറ്റാരുടെയോ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ശക്തമായ നിലപാട് തന്നെയായിരിക്കും ഇനിയും സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതിമതങ്ങൾക്കതീതമായി മനുഷ്യനും മനുഷ്യത്വത്തിനും പ്രാധാന്യം നൽകിയ ശ്രീനാരായണ ഗുരുസ്വാമികളുടെ ധർമ്മപരിപാലനത്തിനായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് എസ്എൻഡിപി യോഗം. ആ മഹാ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി പദത്തിലിരുന്ന് ഗുരു അരുതെന്ന് വിലക്കിയ കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്തു വരുന്ന വെള്ളാപ്പള്ളി നടത്തിവരുന്നത് തികഞ്ഞ ഗുരുനിന്ദയാണ്.
താനിരിക്കുന്ന പദവിയെ തന്നെ അവഹേളിക്കുന്ന രീതിയിൽ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി ജനങ്ങൾക്കിടയിൽ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങൾ സ്വന്തം നിലവാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനങ്ങൾ മാത്രമാണെന്നും സുധീരന്‍ പറഞ്ഞു.
