സുനന്ദ പുഷ്ക്കറിൻറെ മരണത്തിൽ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദില്ലി പൊലീസ് ചുമത്തിയത്. വിചാരണക്കായി ശശി തരൂർ കോടതിയിലെത്തി
ദില്ലി: സുനന്ദ പുഷ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ അല്പസമയത്തിനകം ദില്ലി പട്യാല ഹൗസ് കോടതിയിൽ തുടങ്ങും. സുനന്ദ പുഷ്ക്കറിൻറെ മരണത്തിൽ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദില്ലി പൊലീസ് ചുമത്തിയത്. വിചാരണക്കായി ശശി തരൂർ കോടതിയിലെത്തി.
കേസ് പരിഗണിച്ച ദില്ലി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നൽകിയ ഹർജിയും കോടതി തള്ളി. സുനന്ദയുടെത് ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
പൊലിസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ജനുവരി 14നാണ് ദില്ലി പൊലിസ് ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
