ജഡ്‌ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാറും സുപ്രീംകോടതി കൊളീജിയവും തമ്മിലുളള തര്‍ക്കം തുടരുന്നു. നിയമനം സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സുപ്രധാന ശുപാര്‍ശകളെല്ലാം കൊളീജിയം തളളി. ജഡ്‌ജിമാരുടെ നിമനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ജുഡിഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടന വിരുദ്ധമെന്ന്‌ പറഞ്ഞ്‌ കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

ജഡ്‌ജിമാരുടെ നിയമനത്തില്‍ സീനിയോറിറ്റിയേക്കാള്‍ മെറിറ്റിന്‌ പ്രാധാന്യം നല്‍കണമെന്നതുള്‍പെടെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സുപ്രധാന ശുപാര്‍ശകളെല്ലാം ചീഫ്‌ ജസ്റ്റിസ്‌ ടി എസ്‌ ഠാക്കൂര്‍ അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം തള്ളി. സീനിയോറിറ്റിയേക്കാള്‍ മെറിറ്റിന്‌ പ്രാധാന്യം നല്‍കുന്നത്‌ പരിചയക്കുറവുള്ളവരുടെ നിയമനത്തിന്‌ കാരണമാവുമെന്നാണ്‌ കൊളീജിയത്തിന്റെ വിലയിരുത്തല്‍. കുറഞ്ഞത്‌ മൂന്ന്‌ മുതിര്‍ന്ന അഭിഭാഷകരെയെങ്കിലും സുപ്രീംകോടതി ജഡ്‌ജിമാരായി ഉയര്‍ത്തണമെന്ന ശുപാര്‍ശയും കൊളീജിയം തള്ളി. അഭിഭാഷകര്‍ക്ക്‌ അത്തരത്തില്‍ എണ്ണം നിശ്ചയിക്കേണ്ട കാര്യമില്ലെന്നാണ്‌ കൊളീജിയത്തിന്റെ നിലപാട്‌. ജഡ്‌ജി നിയമനം നിരസിക്കുന്പോള്‍ കാരണം വിശദീകരിക്കാനാവില്ലെന്നും കൊളീജിയം വ്യക്തമാക്കി. കാരണം വിശദീകരിച്ച ശേഷമെ നിയമനം നിരസിക്കാവു എന്നായിരുന്നു കേന്ദസര്‍ക്കാറിന്റെ നിര്‍ദ്ദേശം. ശുപാര്‍ശകള്‍ തള്ളിയ കൊളീജിയം നടപടിക്കെതിരെ മറുപടി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിനെ ചുമതലപെടുത്തി. വിശദമായി മറുപടി തയ്യാറാക്കി കൊളീജിയത്തിന്‌ തിരിച്ചയക്കും. ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ഭരണഘടന വിരുദ്ധമെന്ന്‌ പറഞ്ഞ്‌ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.