ദില്ലി: സര്‍ക്കാര്‍ നിയമം രൂപീകരിച്ചാലും ഇല്ലെങ്കിലും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ നിയമസാധുത പരിശോധിക്കവെയാണ് കോടതിയുടെ അധികാരങ്ങള്‍ സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ പരാമര്‍ശം.

കോടതി നടപടികളില്‍ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ തെളിവ് കാണാക്കാമോ എന്ന് പരിശോധിക്കുന്ന ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സുപ്രീംകോടതി ഭരണഘടന ബെഞ്ചാണ് ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ കോടതിയുടെ മുന്നില്‍ വരേണ്ട വിഷയമല്ലെന്നും റിപ്പോര്‍ട്ട് അംഗീകരിക്കണോ തള്ളിക്കളയണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. 

അതുകൊണ്ട് ഈ വിഷയത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതോടെയാണ് കേന്ദ്രത്തിന്റെ വാദങ്ങള്‍ തള്ളിയുള്ള പരാമര്‍ശങ്ങള്‍ സുപ്രീംകോടതി നടത്തിയത്. കോടതി പ്രവര്‍ത്തിക്കുന്നത് ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ്. ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ കോടതി ഇടപെടും. സര്‍ക്കാരിന് നിയമം രൂപീകരിക്കുകയോ, രൂപീകരിക്കാതിരിക്കുകയോ ചെയ്യാം. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല എന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കി. 

സര്‍ക്കാരിന്റെ അധികാരത്തിന്മേല്‍ ജുഡീഷ്യറി നടത്തുന്ന ഇടപെടലാണ് പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതെന്നും അതുമൂലം ഒരുലക്ഷത്തോളം പേരുടെ ഉപജീവനമാണ് ഇല്ലാതായതെന്ന് അതിന് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് വാദിച്ചു. വാഹനാപകടങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നയം ശരിവെക്കുക മാത്രമാണ് കോടതി ചെയ്തതെന്നായിരുന്നു അതിന് സുപ്രീംകോടതി നല്‍കിയ മറുപടി.