ദില്ലി: മുത്തലാഖ് അത്യന്തം നീചമായ വിവാഹമോചന രീതിയാണെന്ന് സുപ്രീംകോടതി. ദൈവത്തിന്റെ കണ്ണില്‍ പാപമാണെങ്കില്‍ മുത്തലാഖ് എങ്ങനെ തുടരാനാകുമെന്ന പരാമര്‍ശവും സുപ്രീംകോടതി നടത്തി. മുത്തലാഖ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. 
മുത്തലാഖ് ഭരണഘടന വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് മുത്തലാഖ് മുസ്ലിം സമുദായത്തിലെ അത്യന്തം നീചമായ വിവാഹമോചന രീതിയാണെന്ന പരാമര്‍ശം സുപ്രീംകോടതി നടത്തിയത്.

ഏറ്റവും അനഭികാമ്യമായ പ്രവര്‍ത്തികൂടിയാണിത്. ഇന്ത്യയില്‍ മുത്തലാഖിന് വേണ്ടി വാദിക്കുമ്പോള്‍ പല മുസ്ലീം രാഷ്ട്രീയങ്ങളും മുത്തലാഖ് നിരോധിച്ചിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ മുത്തലാഖ് പാപമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു.

ദൈവത്തിന്റെ കണ്ണില്‍ പാപമാണെങ്കില്‍ മുത്തലാഖ് എങ്ങനെ തുടരാനാകുമെന്ന് ഭരണഘടന ബെഞ്ച് ചോദിച്ചു. ദൈവത്തിന്റെ കണ്ണില്‍ പാപമായ ഒരു കാര്യം എങ്ങനെ നിയമമാക്കാന്‍ സാധിക്കും. പാപം ഒരിക്കലും മൗലിക അവകാശമല്ല. മതാചാരത്തിന്റെയും പ്രാര്‍ത്ഥനയുടെയും അടിസ്ഥാനത്തില്‍ രണ്ടുപേരുടെ പൂര്‍ണ സമ്മതത്തോടെ നടക്കുന്ന പവിത്രമായ ഒരു കര്‍മ്മമാണ് വിവാഹം. അത് വേര്‍പെടുത്തുമ്പോഴും രണ്ടുപോരുടെയും സമ്മതത്തോടെ ആകണം.

മുത്തലാഖിലൂടെ വിവാഹ മോചനം ആ രീതിയാണെന്ന് പറയാനാകില്ല. ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും രാജ്യത്ത് മുത്തലഖ് നടപ്പാക്കുന്നുണ്ടോ എന്നും പിന്നീട് കോടതി ആവര്‍ത്തിച്ച് ചോദിച്ചു. രാഷ്ട്രീയ വിഷയമാകും എന്നതുകൊണ്ടാണ് ആയിരം വര്‍ഷമായി തുടരുന്ന മുത്തലാഖ് രീതിയെ എതിര്‍ക്കാന്‍ പലരും ഭയപ്പെട്ടതെന്ന് സല്‍മാന്‍ ഖുര്‍ഷിദ് മറുപടി നല്‍കി.